ADVERTISEMENT

ചിലരിങ്ങനെയാണ്. എവിടെയും തളച്ചിടാൻ കഴിയില്ല. തിരിച്ചടികളിൽ പതറാതെ പിടിച്ചുകയറും. സമർപ്പണത്തിന്റെ ദീപ്ത മാതൃകകൾ.

തോമസ് മാഷ് 4.0

1979ൽ കായികാധ്യാപകനായി കളത്തിലിറങ്ങിയ കെ.പി.തോമസ് കായികരംഗത്തു 40 വർഷം പൂർത്തിയാക്കുകയാണ്. വിരമിച്ചിട്ട് 19 വർഷമായി. 73ാം വയസ്സിലും പരിശീലകന്റെ വേഷത്തിൽ കട്ടയ്ക്കു നിൽക്കുന്നു. കോട്ടയം പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിന്റെ 32 അംഗ ടീമുമായാണ് ‘തോമസ് മാഷ്’ ഇത്തവണ സംസ്ഥാന മീറ്റിനെത്തുന്നത്. കോരുത്തോട് സികെഎം എച്ച്എസ്എസിനെ 16 വർഷം തുടർച്ചയായി സംസ്ഥാന ചാംപ്യൻമാരാക്കിയശേഷം ഏന്തയാർ ജെജെ മർഫി എച്ച്എസ്എസിലേക്ക്. അവിടെനിന്നു വണ്ണപ്പുറം എസ്എൻഎം സ്കൂളിലേക്ക്. കഴിഞ്ഞ 6 മാസമായി ലോക മലയാളി കൗൺസിലിന്റെ സഹകരണത്തോടെ സ്വന്തം പേരിൽ ആരംഭിച്ച അക്കാദമിക്കൊപ്പം പൂഞ്ഞാറിൽ.

രാജു പോൾ 2.0

കോതമംഗലം സെന്റ് ജോർജ് സ്കൂളിനെ 10 തവണ സംസ്ഥാന ജേതാക്കളാക്കിയ പരിശീലകൻ രാജു പോൾ കായിക ജീവിതത്തിന്റെ 2–ാം ഇന്നിങ്സിന് ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളാണു പുതിയ കളിക്കളം. പരിശീലക വേഷമണിഞ്ഞ് ഒറ്റ വർഷത്തിനുള്ളിൽ ജില്ലാതലത്തിൽ സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ജേതാക്കളായി. അതും 10 വർഷത്തെ ഇടവേളയ്ക്കുശേഷം. ജിവി രാജയുടെ 31 അംഗ ടീമുമായാണു വരവ്.

സ്പോർട്സ് ഡിവിഷൻ 1.0

ആനയുണ്ടായിരുന്ന തറവാട് പോലെയായിരുന്നു മുൻപു കണ്ണൂർ സ്പോർട്സ് ഡിവിഷൻ. പിന്നീടതു ചങ്ങല മാത്രമായി. വീണ്ടും ഒന്നിൽനിന്നു തുടങ്ങുകയാണ് ഡിവിഷൻ. പി.ടി.ഉഷ, ബോബി അലോഷ്യസ്, എം.ഡി.വൽസമ്മ തുടങ്ങിയ പ്രതിഭകളുടെ കളരിയായിരുന്നു ഒരുകാലത്ത് സ്പോർട്സ് ഡിവിഷൻ. 2000 മുതൽ 2010 വരെ വീണ്ടും സുവർണകാലം. ശേഷം, വിസ്മൃതിയിലേക്ക്. പുതിയ പരിശീലകർ ചുമതലയേറ്റതോടെ കഴിഞ്ഞ വർഷം മുതൽ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ ജില്ലാ മീറ്റിൽ 12 സ്വർണം നേടി. ഇത്തവണ 19.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com