ADVERTISEMENT

മീനങ്ങാടി∙ കോർണർ കിക്കിൽനിന്ന് നേരെ ഗോൾ പോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ‘ഒളിംപിക് ഗോളെ’ന്ന അദ്ഭുത വിദ്യ ലോക ഫുട്ബോളിൽ അടുത്തിടെ കണ്ടത് സ്പാനിഷ് സൂപ്പർ കപ്പ് സെമിയിലാണ്. അന്ന് വലൻസിയയ്ക്കെതിരായ സെമി പോരാട്ടത്തിൽ റയൽ മഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസാണ് കോർണർ കിക്ക് നേരെ വലയിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇതൾ വിരിഞ്ഞ ആ ഗോളിനു സമാനമായ ഒന്ന്, ഏതാനും മണിക്കൂറുകൾക്കു മുൻപ് നമ്മുടെ സ്വന്തം വയനാട്ടിലെ മീനങ്ങാടിയിലും പിറന്നു! വെറും 10 വയസ്സ് മാത്രം പ്രായമുള്ളൊരു കൊച്ചുപയ്യനാണ് അത്തരമൊരു ‘വലിയ ഗോളി’നു പിന്നിലെന്ന് അറിയുമ്പോഴോ?

മീനങ്ങാടി പഞ്ചായത്ത് മൈതാനത്ത് നടന്ന അഖില കേരള കിഡ്സ് അണ്ടർ 10 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിലാണ് പി.കെ. ഡാനിഷ് എന്ന കൊച്ചുമിടുക്കാൻ ഒളിംപിക് ഗോളടിച്ച് വണ്ടറടിപ്പിച്ചത്. കോഴിക്കോട് പ്രസന്റേഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഡാനിഷ്, ടൂർണമെന്റിന്റെ കലാശപ്പോരിൽ കെഎഫ്ടിസിക്കായാണ് ഗോളിന്റെ വിസ്മയച്ചെപ്പ് തുറന്നത്. മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ ഫൊട്ടോഗ്രാഫറായ അബു ഹാഷിമാണ് മകൻ ഡാനിഷിന്റെ ഒളിംപിക് ഗോൾ ക്യാമറയിൽ പകർത്തിയത്. ഡാനിഷിന്റെ അമ്മ നോവിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ വിഡിയോ, മണിക്കൂറുകൾകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി.

ഈ ഗോളിന്റെ പിറവിക്കു പിന്നിൽ രസകരമായൊരു കഥ കൂടിയുണ്ട്. ഉടൻ തന്നെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഈ കൊച്ചുമിടുക്കനാണ്. മെസിയെ സ്വപ്നം കണ്ട് കഴിയുന്ന ഏഴു വയസ്സുകാരന്റെ കഥ പറയുന്ന ഈ സിനിമയ്ക്കായി ഡാനിഷ് ഒളിംപിക് ഗോൾ പലതവണ പ്രാക്ടീസ് ചെയ്തിരുന്നു. സിനിമയിലെ സീനിനായി നടത്തിയ ഒളിംപിക് ഗോൾ പരിശീലനമാണ് മീനങ്ങാടിയിലെ പഞ്ചായത്ത് മൈതാനത്ത് ഡാനിഷ് യാഥാർഥ്യമാക്കിയത്.

ഒരു സംശയം ബാക്കി. ഡാനിഷ് ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി കരിയറിലെന്നെങ്കിലും ഒളിംപിക് ഗോൾ നേടിയിട്ടുണ്ടാകുമോ? ഉത്തരമെന്തായാലും ഡാനിഷ് അത്തരമൊരു ഗോൾ നേടിയിട്ടുണ്ട്. അതിന്റെ വിഡിയോ ഇതാ:

English Summary: Olympic Goal in an under 10 football tournament held at Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com