ADVERTISEMENT

നാലു ചുവരിലും നിലത്തുമായി ഒരായിരം ട്രോഫികളുടെ കണ്ണഞ്ചിപ്പിക്കുന്ന കമനീയ ശേഖരമാണു മുന്നിൽ. എന്നാൽ ഇതൊരു ട്രോഫിക്കടയല്ല. ഒന്നു കണ്ണോടിച്ചാൽ ഒരു ജൂവലറിയിലെത്തിയതിലേറെ കണ്ണു മഞ്ഞളിക്കും വിധം ട്രോഫികളുടെ തിളക്കം . ഓരോ ചുവടിലും ഇതൊരു  ട്രോഫിക്കടയല്ലെന്ന കാര്യം ആവർത്തിച്ച് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കണം. ശ്രമകരമാണ് , എങ്കിലും മറ്റു വഴിയില്ല. 

∙ അർജുന അച്ചേരി ക്ലബ്

കാസർകോട് കളനാട് അച്ചേരിയിലെ അർജുന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണു വേദി. 1978 മുതൽ ക്ലബ് നേടിയ ട്രോഫികൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത് വളരെ ശ്രമകരമായാണ് . ഒരർഥത്തിൽ ഓലമേഞ്ഞ മുറിയിൽ നിന്നു സ്വന്തം കെട്ടിടത്തിലേക്കും പിന്നീട് രണ്ടാം നിലയുടെ നിർമാണത്തിലേക്കും അർജുന ക്ലബിനെ നയിച്ചത് നേടിയ കപ്പുകൾ സൂക്ഷിക്കാനുള്ള സ്ഥലക്കുറവ് തന്നെ.

പ്രാദേശിക ടൂർണമെന്റുകൾ മുതൽ 2019 ൽ ഗൾഫിൽ നടന്ന ടൂർണമെന്റിൽ വരെയുള്ള കിരീടങ്ങൾ എത്തുന്നതനുസരിച്ച് അർജുന അച്ചേരിയുടെ കെട്ടിടവും വലുതായിക്കൊണ്ടിരുന്നു.

കബഡിയുടെ സ്വന്തം ജില്ലയാണ് കാസർകോട് . കബഡിക്ക് ഇത്ര പ്രചാരമുള്ള മറ്റൊരു ജില്ല കേരളത്തിലുണ്ടാകില്ല. പതിറ്റാണ്ടുകളായി കാസർകോടൻ ഗ്രാമങ്ങളിൽ ഒട്ടേറെ ക്ലബുകളാണ് കബഡിയുമായി ബന്ധപ്പെട്ടുള്ളത്. പ്രാദേശിക ടൂർണമെന്റുകളിൽ അർജുന അച്ചേരി പങ്കെടുക്കുന്നുണ്ട് എന്നത് കാണികൾക്ക് ആവേശമായിരുന്നു. ഓരോ തലമുറയിലും ടീമിനെ വളർത്തിക്കൊണ്ടുവരാനും ഭാരവാഹികൾ ശ്രദ്ധിക്കുന്നുണ്ട്. 

∙ അച്ചേരിയെന്ന കബഡി ഗ്രാമം

കബഡി തന്നെയാണ് അച്ചേരിയുടെ കല. അർജുന ക്ലബ് ഭാരവാഹികൾ പറയും ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയിലും കബഡിയുടെ സ്പന്ദനമുണ്ട്. അതു വളർത്തിയെടുത്താൽ മാത്രം മതി. ക്ലബിലെ മൂന്നാം തലമുറ ആവേശത്തോടെ ഇന്നു കബഡി കളിക്കുമ്പോൾ ഒപ്പം ചുമതലക്കാരായി മുതിർന്നവർ ഇപ്പോളുമുണ്ട്. എല്ലാവർക്കും കബഡി ഒരു വികാരമാണ്.

arjuna-acheri-club-trophies
അർജുന ക്ലബ്ബിലെ ട്രോഫികളുടെ ശേഖരം. ചിത്രം: ജിബിൻ ചെമ്പോല

വൈകിട്ടത്തെ കളി കഴിഞ്ഞ് അമ്പലത്തിനടുത്തു കൂടിയ ചെറുപ്പക്കാർ ചേർന്നാണ് ക്ലബിനു തുടക്കമിട്ടത്. കായിക ബഹുമതിയായ അർജുന അവാർഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ക്ലബിനു പേരിട്ടത്. സമീപ വാസിയായ ഡോ.ബാലകൃഷ്ണനാണ് പേരു നിർദേശിച്ചത്. തുടക്കം മുതൽ ക്ലബിനൊപ്പമുള്ള ഗോപാലേട്ടൻ അന്ന് ഉദുമയിലും പരിയാരത്തുമുള്ള ക്ലബുകളുടെയും താരമായിരുന്നു. നിലവിൽ നൂറ്റൻപതിലേറെ ആളുകൾ സജീവമായി ക്ലബിലുണ്ട്. 

∙ എണ്ണിയാൽ തീരാത്ത ട്രോഫികൾ

കാലുവാരിയല്ല, എതിരാളികളെ മലർത്തിയടിച്ച് കബഡിക്കളത്തിൽ അർജുന അച്ചേരിയിലെ ചുണക്കുട്ടികൾ നേടിയെടുത്ത നൂറു കണക്കിനു ടോഫികൾ ക്ലബിന്റെ മുകൾ നിലയിലെ ഏറിയ സ്ഥലവും കവർന്നിരിക്കുന്നു. ഭിത്തിയിലും ഷെൽഫിലും നിലത്തു നാലു വരികളിലായും ട്രോഫികൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വിരലിന്റെ വലിപ്പമുള്ള കുഞ്ഞൻ ട്രോഫികൾ മുതൽ ആറടിയിലേറെ ഉയരമുള്ള ട്രോഫികൾ ഇവിടെയുണ്ട്. നാലു പതിറ്റാണ്ടിനിടെ നേടിയെടുത്ത കപ്പുകൾ ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്നുണ്ട്.

താൽക്കാലിക മുറിയിൽ നിന്ന് ക്ലബ് പുതിയ കെട്ടിടത്തിലെത്തുന്നത് 2000ലാണ്. അന്നു കേന്ദ്ര മന്ത്രി ഒ.രാജഗോപാലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 8 വർഷത്തിനുള്ളിൽ പുതിയ കെട്ടിടത്തിലെ മുറിയും ട്രോഫികൾ കൊണ്ടു നിറഞ്ഞു . അതോടെ ക്ലബിനു മുകളിൽ ഹാൾ കൂട്ടിച്ചേർത്തു. ഈ ഹാളിലാണ് ഇപ്പോൾ ട്രോഫികളെല്ലാം . 

∙ പ്രോ കബഡി ലീഗ് വരെ

കൃഷി കഴിഞ്ഞ പാടത്തെ മണ്ണിൽ തൊട്ടു വണങ്ങി ശ്വാസം പിടിച്ച് ചുവടുറപ്പിച്ച് അച്ചേരിയിൽ കബഡി കളിച്ചു തുടങ്ങിയവർ ഇന്നു പ്രാ കബഡി ലീഗ് വരെയെത്തി നിൽക്കുന്നു. കേരളത്തിന്റെ ക്യാപ്റ്റനായ പിന്നീട് കഴിഞ്ഞ 6 സീസണുകളിലായി പ്രോ കബഡി ലീഗിൽ കളിക്കുന്ന സാഗർ കൃഷ്ണ, അർജുന ക്ലബിന്റെ താരമാണ്. 5 തവണ സാഗർ പ്രോ കബഡി ലീഗിൽ പങ്കെടുത്തു. 4 വർഷങ്ങളോളം സംസ്ഥാന കബഡി ടീം നായകനാണ്.  ജില്ലാ തലത്തിലും സർവകലാശാലാ തലത്തിലും കളിച്ചവർ നിരവധി. 

∙ ഇവിടെ വിരമിക്കലില്ല

അർജുനയുടെ കരുത്ത് അല് മിനി അംഗങ്ങളാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഇവിടെ വിരമിക്കലില്ല. മുൻപ് ക്ലബിനായി കളിച്ചവരുടെ ശക്തമായ പിന്തുണയാണ് ഇപ്പോളത്തെ കരുത്ത്. അർജുന ക്ലബിന്റെ നിലവിലെ രക്ഷാധികാരി കരുണാകരൻ 18-ാം വയസിൽ ക്ലബിന്റെ സെക്രട്ടറിയായ വ്യക്തിയാണ്. 

കബഡിയാണു മുഖ്യമെങ്കിലും മറ്റു സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ക്ലബ് സജീവമാണ്. വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളും ഇവർ ചെയ്യുന്നുണ്ട്. വി.രാമകൃഷ്ണനാണ് നിലവിലെ ക്ലബ് പ്രസിഡന്റ്. മുരളീകൃഷ്ണയാണ് സെക്രട്ടറി .

∙ ഗൾഫിലൊരു ബ്രാഞ്ച്

പഠന കാലത്ത് കബഡി കളിച്ചവർ പലരും പിന്നീട് തൊഴിൽ തേടി കടൽ കടന്നു. കൂടുതലും പോയത് ഗൾഫിലേക്ക്. പരിശീലനത്തിനു കാര്യമായ അവസരമില്ലെങ്കിലും ആരും കബഡിയെ മനസിൽ നിന്നു കൈവിട്ടില്ല. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് അവരും കൈയ്യയച്ചു സഹായിച്ചു. നിലവിലെ ക്ലബ് കെട്ടിടത്തിനു സ്ഥലം വാങ്ങാനൊക്കെ പ്രവാസികൾ നിർണായക ഘടകമായി. ദുബായിൽ നടന്ന കബഡി ടൂർണമെന്റുകളിൽ അർജുന അച്ചേരിയുടെ ഗൾഫ് ഘടകം ജേതാക്കളുമായി.

അച്ചേരി സ്വദേശിയായ മാധവനാണ് ഇപ്പോൾ വിദേശത്ത് അർജുന ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സ്വന്തമായി വിപുലമായ സൗകര്യങ്ങളുള്ള ഒരു കളിക്കളമെന്ന ലക്ഷ്യത്തിലാണ് അർജുന ക്ലബ് അംഗങ്ങൾ. 

English Summary: Arjuna Arts and Sports Club - Acheri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com