ADVERTISEMENT

പ്രായം തളർത്താത്ത കളിയാവേശവുമായി മുതിർന്ന സംസ്ഥാന ബാസ്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബോണ്ട് അഞ്ചാമതും എത്തുന്നു. 2016ൽ ആരംഭിച്ച ഇൗ ഒത്തുചേരലിനും മത്സരങ്ങൾക്കും ഇത്തവണയും കൊച്ചിതന്നെ വേദിയാകും. ഓഗസ്റ്റ് 13ഉം 14നും ആണ് മൽസരങ്ങൾ. 

ടീം റീബോണ്ട് 

കേരളത്തിലെ മുൻകാല ബാസ്കറ്റ്ബോൾ താരങ്ങളുടെ ഏക കൂട്ടായ്മ. ബാസ്കറ്റ്ബോൾ രംഗത്തെ പ്രോൽസാഹിപ്പിക്കാനെന്ന ലക്ഷ്യവുമായി 2016ലാണ് റീബോണ്ടിന് തുടക്കമാകുന്നത്. മുൻ രാജ്യാന്തര, ദേശീയ താരങ്ങൾ അടക്കം വിവിധ തലമുറയിൽപ്പെട്ട കളിക്കാരുടെ സംഘമാണിത്. ബാസ്കറ്റ്ബോൾ എന്ന കായികഇനത്തിന്റെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് (2016) സംസ്ഥാനമാകെ 125 ബാസ്കറ്റ്ബോൾ കോർട്ടുകളിൽ 1250 കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോരുത്തരും 10 പോയിന്റ് വീതം ബാസ്കറ്റിലാക്കി 1,25, 000 പോയിന്റ് സ്കോർ ചെയ്ത ഹുപ്പത്തോൺ ഏറെ ശ്രദ്ധേയമായിരുന്നു. 

ഒരു വിദേശ പ്രഫഷണൽ ടീമിനെ ആദ്യമായി കേരളത്തിൽ കളിക്കാനെത്തിക്കുന്നതിന് ടീം റീബോണ്ട് മുൻ കൈയെടുത്തു. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രഫഷണൽ ബാസ്കറ്റ്ബോൾ ക്ലബായ റിങ് വുഡ് ഹോക്സിന്റെ വനിതാ ടീമും കേരളത്തിന്റെ വനിതാ ടീമും തമ്മിൽ ഹൂപ്പത്തോൺ രാജ്യാന്തര സീരീസിൽ ഏറ്റുമുട്ടി. 2017 ൽ കൊച്ചി, തൃശൂർ, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങിലായിരുന്നു മൽസരങ്ങൾ. ഖേലോ ഇന്ത്യയിൽ പങ്കെടുത്ത കേരള ടീമുകൾക്ക് ക്യാംപുകൾ ഒരുക്കുകയും യൂണിഫോം വിതരണം െചയ്യുകയും ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും ജീവിത സാഹചര്യങ്ങൾക്കൊണ്ടും വെല്ലുവിളികൾ നേരിടുന്ന മുൻ കാലതാരങ്ങൾ അടക്കമുള്ള ബാസ്കറ്റ് കളിക്കാർക്ക് സഹായഹസ്തവുമായി ടീം റീബോണ്ട് സജീവമാണ്. 

30നു മുകളിൽ പ്രായം ഉള്ളവരുടെ പങ്കാളിത്തമാണ് ടീം റീബോണ്ടിന്റെ ഇത്തവണത്തെ പ്രധാന സവിശേഷത. പഴയകാല കോളജ്–ക്ലബ് ടീമുകൾക്ക് അതേ ടീമായി മൽസരിക്കാൻ അവസരമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഒരേ കാലഘട്ടത്തിൽ കളിച്ചവർക്ക് വർഷങ്ങൾക്കുശേഷം ഒത്തുചേരാനും കളിക്കളത്തിൽ ഇറങ്ങാനും ടീം റീബോണ്ട് 2022 സഹായിക്കും. 

 

English Summary: Basketball players union 'Rebound' organises basketball tournament 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com