ADVERTISEMENT

മ്യാൻമറിൽ അണ്ടർ 23 ഏഷ്യൻ വോളിബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ വെള്ളി നേടിയപ്പോൾ താരമായത് ഒരു ആറടി മൂന്നിഞ്ചുകാരനായിരുന്നു.

ടീമിലെ ഏക മലയാളി, പത്തനംതിട്ട വയലത്തല സ്വദേശിയും കെഎസ്ഇബി താരവുമായ ഷോൺ ടി. ജോൺ. ഇന്ത്യൻ ബോളിബോളിന്റെ ഭാവിവാഗ്ദാനമാണ് ഈ ഇരുപത്തിരണ്ടുകാരനെന്നു കളി വിദഗ്ധർ വിലയിരുത്തുന്നു. ഷോൺ മനോരമയോട്:

തുടക്കം

നാട്ടുകാരനും ദേശീയ താരവുമായ ഷാംജിയുടെ കളി കണ്ടാണ് വോളിബോളിനെ ഇഷ്ടപ്പെട്ടത്; അദ്ദേഹമായിരുന്നു കുട്ടിക്കാലത്തെ പരിശീലകനും.

സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളി കാര്യമായി എടുത്തത് പ്ലസ്ടുവിന് ശേഷം. ഡിഗ്രി പഠനം തുടങ്ങുന്നതിന് മുൻപ് തേവരയിൽ  3 മാസം പരിശീലനം. തുടർന്ന് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു.

കെഎസ്ഇബി

ഡിഗ്രി അവസാന വർഷം കെഎസ്ഇബിയിൽ ജോലി ലഭിച്ചു. മുൻപ് പലതവണ കെഎസ്ഇബിക്കു വേണ്ടി ഗെസ്റ്റ് ആയി കളിച്ചിട്ടുണ്ട്. 2017ൽ ഫെഡറേഷൻ കപ്പ് നേടിയ ടീമിൽ അംഗമായി. അതുവഴി 2018ൽ കേരള സീനിയർ ടീമിലെത്തി.

ഏഷ്യൻ ചാംപ്യൻഷിപ്

ജയ്പുരിൽ നടന്ന സിലക്‌ഷൻ ട്രയൽസിൽ ഇരുന്നൂറിലേറെപ്പേരിൽനിന്നാണ് 19 അംഗ ടീമിനെ തിരഞ്ഞെടുത്തത്. തുടർന്ന് പട്യാലയിൽ ഒന്നരമാസം പരിശീലനം.

ചാംപ്യൻഷിപ്പിനുള്ള മറ്റ് ടീമുകളെല്ലാം ദീർഘകാലത്തെ പരിശീലനത്തിനും സന്നാഹ മത്സരങ്ങൾക്കും ശേഷം എത്തിയവരായിരുന്നു. നമ്മുടെ ടീമിന് മികച്ച പ്രകടനം നടത്താനായത് വോളിബോൾ ഫെഡറേഷന്റെയും മലയാളിയായ അബ്ദുൽ നസീർ അടക്കമുള്ള പരിശീലകരുടെയും പിന്തുണകൊണ്ടാണ്.

ചാംപ്യൻഷിപ് അനുഭവം

ടെൻഷനും ആവേശവും ഒരുപോലെ ഉണ്ടായിരുന്നു. മറ്റ് ടീമുകളുടെ ഫോർമേഷൻ, കളിരീതികൾ എന്നിവയെക്കുറിച്ച് ധാരണ ഇല്ലായിരുന്നു.

എന്നാൽ ചൈനയുമായുള്ള ആദ്യ മത്സരത്തിലെ വിജയത്തോടെ ടീം ശരിക്കും സെറ്റ് ആയി. ക്വാർട്ടറിൽ ഓസ്ട്രേലിയയെയും സെമിയിൽ പാക്കിസ്ഥാനെയും പരാജയപ്പെടുത്താനായത് വലിയ നേട്ടമായിരുന്നു.

ഫൈനലിൽ ചൈനീസ് തായ്പേയിയോട് നന്നായി കളിച്ച ശേഷമാണു തോൽവി സമ്മതിച്ചത്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയതോടെ ടീമിന് അടുത്ത വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

 കുടുംബം

പത്തനംതിട്ട വയലത്തല തങ്ങളത്തുവീട്ടിൽ വർഗീസ് ജോൺ, ജയമോൾ ദമ്പതികളുടെ ഏകമകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com