മറക്കരുതെന്നെ നീ പ്രിയേ..!
Mail This Article
ലണ്ടൻ ∙ മറ്റെന്തു മറന്നാലും ജാക്കി സ്റ്റുവർട്ട് എന്നും ഭാര്യ ഹെലനു സ്നേഹചുംബനം നൽകും; തന്നെ മറക്കാതിരിക്കാൻ! മറവി രോഗം ബാധിച്ച ഭാര്യയെ പരിചരിക്കുകയാണ് മൂന്നു വട്ടം ഫോർമുല വൺ കാറോട്ട ചാംപ്യനായ ബ്രിട്ടിഷ് റേസിങ് താരം ജാക്കി സ്റ്റുവർട്ട് ഇപ്പോൾ.
യൗവനകാലത്ത് ജാക്കിയുടെ കാറോട്ടങ്ങൾക്കു കയ്യടിച്ച അതേ ആവേശത്തോടെ ആരാധകർ അനന്തമായൊരു ട്രാക്കു പോലെ നീളുന്ന ആ സ്നേഹത്തിനും കയ്യടിക്കുന്നു.
മറവിരോഗവും ശാരീരിക അസ്വസ്ഥതകളും ബാധിച്ച ഹെലൻ ഇപ്പോൾ വീൽചെയറിലാണ്. എൺപതുകാരനായ ജാക്കി തന്നെ 24 മണിക്കൂറും ഭാര്യയ്ക്കു കൂട്ടിരിക്കുന്നു. നഴ്സുമാരടങ്ങിയ ഏഴംഗ സംഘം ജാക്കിക്കു കൂട്ടുണ്ട്. ‘
എന്റെ മൂന്നു ലോകകിരീടങ്ങളെക്കാളും ഞാൻ വിലമതിക്കും ഹെലൻ ഈ രോഗാവസ്ഥ അതിജയിച്ചാൽ..’– സ്കോട്‌ലൻഡുകാരനായ ജാക്കി പറയുന്നു. 1969, 1971, 1973 വർഷങ്ങളിൽ ഫോർമുല വൺ ചാംപ്യനായ ജാക്കി ‘ഫ്ലൈയിങ് സ്കോട്ട്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
റേസിങ് ട്രാക്കിലെ മികവിനുള്ള അംഗീകാരമായി സർ പദവിയും തേടിയെത്തി. 1962ലാണ് ഹൈസ്കൂൾ കാലം തൊട്ടു തുടങ്ങിയ പ്രണയത്തിന്റെ സാഫല്യമായി ഹെലനെ വിവാഹം കഴിച്ചത്. രണ്ടു മക്കളും ഒൻപതു പേരക്കുട്ടികളും ഇവർക്കുണ്ട്.