ADVERTISEMENT

ബാസൽ (സ്വിറ്റ്സർലൻഡ്)∙ തുടർച്ചയായി രണ്ടു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനലുകളിൽ തോറ്റതിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് നേരിട്ടതെന്ന് വെളിപ്പെടുത്തി പി.വി. സിന്ധു. പരിധിവിട്ട വിമർശനങ്ങൾ തനിക്കു വളരെയധികം മാനസിക പ്രയാസം സൃഷ്ടിച്ചെന്നും സിന്ധു വെളിപ്പെടുത്തി. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ തന്നെ സംശയിച്ചവർക്കുള്ള മറുപടിയാണ് ഇത്തവണ നേടിയ സ്വർണ മെഡലെന്നും സിന്ധു വ്യക്തമാക്കി. ജപ്പാൻ താരം നൊവോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധു ഇക്കുറി സ്വർണം നേടിയത്. ലോക ബാഡ്മിന്റനിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിന്ധു.

‘എനിക്കെതിരെ തുടർച്ചയായി ചോദ്യങ്ങളുയർത്തിയ എല്ലാവർക്കമുള്ള എന്റെ മറുപടിയാണ് ഈ വിജയം. എല്ലാ വിമർശനങ്ങൾക്കും റാക്കറ്റുകൊണ്ട് മറുപടി പറയാനായിരുന്നു എനിക്കിഷ്ടം. ഈ വിജയത്തിലൂടെ അതു സാധിച്ചിരിക്കുന്നു. അത്രമാത്രം’ – സിന്ധു പറഞ്ഞു. രാജ്യാന്തര ബാഡ്മിന്റൻ ഫെഡറേഷന്റെ പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് സിന്ധു മനസ്സു തുറന്നത്.

‘ആദ്യ ലോക ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റതോടെ സങ്കടവും ദേഷ്യവും തോന്നി. വളരെയധികം വൈകാരികമായ നാളുകളായിരുന്നു അത്. സിന്ധു, എന്തുകൊണ്ട് ഈയൊരു മൽസരം ജയിക്കാനാകുന്നനല്ല തുടങ്ങിയ ചോദ്യങ്ങളായിരുന്നു എങ്ങും. ഇത്തവണ ആശങ്കയൊന്നും കൂടാതെ സ്വാഭാവികമായി കളിക്കാൻ ഞാൻ എന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. അതു തുണയ്ക്കുകയും ചെയ്തു’ – സിന്ധു പറഞ്ഞു.

2016 റിയോ ഒളിംപിക്സ് ഫൈനലിൽ സ്പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതിൽ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനൽ വീഴ്ചകൾ. അന്നുമുതൽ ഇതുവരെ പത്തു ഫൈനലുകളിലാണ് സിന്ധു തോൽവിയറിഞ്ഞത്. 2017ൽ ലോക ചാംപ്യൻഷിപ്പ്, ലോക ബാഡ്മിന്റൻ സൂപ്പർ സിരീസ്, ഹോങ്കോങ് ഓപ്പൺ, ദുബായ് ഓപ്പൺ എന്നിവയുടെ ഫൈനലിൽ തോറ്റു. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ്, തായ്‌ലൻഡ് ഓപ്പൺ, ഇന്ത്യ ഓപ്പൺ, ഏഷ്യൻ ഗെയിംസ്, ലോക ചാംപ്യൻഷിപ്പ് എന്നിവയുടെ ഫൈനലിലും തോറ്റു. ഇതിനുശേഷം ലോക ടൂർ ഫൈനൽസിൽ ഉജ്വലമായ വിജയത്തോടെ തിരിച്ചുവന്നെങ്കിലും ഇന്തൊനീഷ്യൻ ഓപ്പണിൽ വീണ്ടും ഫൈനലിൽ തോറ്റു. ഇതിനെല്ലാം ഒടുവിലാണ് മധുരപ്രതികാരം പോലെ കന്നി ലോക ബാഡ്മിന്റൻ സ്വർണ മെഡൽ.

English Summary: This is my answer to those who questioned me: PV Sindhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com