ഇന്ത്യയുടെ സിന്ധുവിന് കേരളത്തിന്റെ ആദരം
Mail This Article
തിരുവനന്തപുരം∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ വനിതാ സിംഗിൾസ് സ്വർണമെഡൽ ജേതാവ് പി.വി.സിന്ധുവിനു കേരളത്തിന്റെ ആദരം. പോരാട്ടവീര്യത്തിന്റെ മറുവാക്കായി സിന്ധു മാറിയെന്നു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക വകുപ്പും കേരള ഒളിംപിക് അസോസിയേഷനും ചേർന്നാണു സിന്ധുവിനു സ്വീകരണമൊരുക്കിയത്.
സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നു തുറന്ന ജീപ്പിൽ ഘോഷയാത്രയായി സിന്ധുവിനെ ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. കായികതാരങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. കളിക്കളത്തിലെ സിന്ധുവിന്റെ പ്രകടനം മാതൃകയാക്കി നിർമിച്ച ശിൽപമാണു മുഖ്യമന്ത്രി ഉപഹാരമായി നൽകിയത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, വി.എസ്.ശിവകുമാർ എംഎൽഎ എന്നിവർ പ്രസംഗിച്ചു. ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പുരസ്കാരം പ്രസിഡന്റ് എസ്. സുനിൽകുമാർ സിന്ധുവിനു സമ്മാനിച്ചു.
സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ട്രഷറർ എം.ആർ.രഞ്ജിത്, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് എന്നിവർ പ്രസംഗിച്ചു. അമ്മ പി. വിജയയോടൊപ്പം എത്തിയ സിന്ധു രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയിരുന്നു. രാത്രിയോടെ ഹൈദരാബാദിലേക്കു മടങ്ങി.