വേപ്പർഫ്ലൈ ഷൂ; മാരത്തണിലെ ‘ഷൂ’പ്പർ സ്റ്റാർ!
Mail This Article
ന്യൂയോർക്ക് ∙ ഒരു ഷൂവിനെച്ചൊല്ലിയാണ് ലോക അത്‌ലറ്റിക്സിൽ ഇപ്പോൾ ചൂടുപിടിച്ച ചർച്ചകൾ. സ്പോർട്സ് നിർമാതാക്കളായ നൈക്കിയുടെ വേപ്പർഫ്ലൈ ഷൂസാണ് വീരനും വില്ലനുമായി നിൽക്കുന്നത്.
സമീപകാലത്ത് മാരത്തണിൽ ചരിത്രനേട്ടങ്ങൾ കൈവരിച്ച രണ്ടുപേർ ഈ ഷൂവാണ് ധരിച്ചിരുന്നത് എന്നതാണ് കാര്യം. മാരത്തൺ ദൂരം രണ്ടു മണിക്കൂറിൽ താഴെ ഓടിത്തീർത്ത ആദ്യ മനുഷ്യനായ കെനിയയുടെ എലിയൂഡ് കിപ്ചോഗും കഴിഞ്ഞ മാസം ഷിക്കാഗോ മാരാത്തണിൽ വനിതകളുടെ ലോക റെക്കോർഡ് നേടിയ ബ്രിജിഡ് കോസ്ഗെയ്‌യും. അത്യാധുനിക സാങ്കേതിക മേന്മകളുള്ള ഷൂ രണ്ടു പേരെയും സഹായിച്ചു എന്നതാണ് വിമർശകർ പറയുന്നത്. എന്നാൽ ഷൂവിന്റെ മേന്മയല്ല, അത്‌ലറ്റിന്റെ മികവാണ് പരിഗണിക്കപ്പെടേണ്ടത് എന്ന് മറുപക്ഷം പറയുന്നു.
സൂപ്പർ ലൈറ്റ്, സൂപ്പർ ഫാസ്റ്റ്
സൂപ്പർ ലൈറ്റും സൂപ്പർ ഫാസ്റ്റുമാണ് എന്നതാണ് വേപ്പർഫ്ലൈ ഷൂവിനെ വ്യത്യസ്തമാക്കുന്നത്. സോളിൽ കാർബൺ ഫൈബർ പ്ലേറ്റ് ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഓട്ടക്കാരന്റെ സമയം 4.2 ശതമാനം വരെ കുറയ്ക്കാൻ വേപ്പർഫ്ലൈയ്ക്കു കഴിയും എന്നാണ് നിർമാതാക്കളായ നൈക്കി അവകാശപ്പെടുന്നത്. പല പഠനങ്ങളും ഇതു ശരിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവാദം ഉണ്ടായത്. അത്‌ലറ്റിക്സിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങളെകുറിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡം ലംഘിക്കുന്നതാണ് ഷൂ എന്നും വിമർശകർ പറയുന്നു.
എല്ലാവർക്കും ലഭ്യമായതും അത്‌ലീറ്റിന് അനർഹമായ ഒരു ആനുകൂല്യവും നൽകാത്തതുമാകണം ഉപകരണങ്ങൾ എന്നാണ് ഐഎഎഫ് ചട്ടം. 2010ൽ ഹെടെക് സ്യൂട്ടുകൾ നീന്തലിൽ നിരോധിച്ച കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു.