ഭിന്നിക്കില്ല, സ്കൂൾ കായിക മേള
Mail This Article
മലപ്പുറം ∙ ഈ വർഷത്തെ ദേശീയ സ്കൂൾ കായികമേള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്താനുള്ള നീക്കം വിവാദമായതോടെ തീരുമാനത്തിൽ മാറ്റംവരുത്തി സംഘാടകർ. ആൺ, പെൺ വിഭജനത്തിനു പകരം പ്രായ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ചാംപ്യൻഷിപ് രണ്ടായി നടത്തുമെന്നാണു സ്കൂൾ ഗെയിംസ് ഫെഡറേഷന്റെ പുതിയ അറിയിപ്പ്.
സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങൾ ഡിസംബർ 4 മുതൽ 8 വരെയും സീനിയർ വിഭാഗം മത്സരം 11 മുതൽ 15 വരെയും നടക്കും. 2 ചാംപ്യൻഷിപ്പുകൾക്കും പഞ്ചാബിലെ സംഗരൂരാണു വേദി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മുൻവർഷങ്ങളിൽ വെവ്വേറെ മത്സരങ്ങൾ നടന്നിരുന്ന ദേശീയ സ്കൂൾ കായികമേള ഇത്തവണ ഒരുമിച്ചു നടത്തുമെന്ന പ്രഖ്യാപനത്തോടെയാണു പഞ്ചാബ് ആതിഥേയത്വം ഏറ്റെടുത്തത്.
മേള ഒന്നിച്ചു നടത്താൻ സന്നദ്ധത അറിയിച്ചെത്തിയ കേരളത്തെയും തെലങ്കാനയെയും മറികടന്നായിരുന്നു ജൂണിൽ പഞ്ചാബിനു വേദി അനുവദിച്ചത്. എന്നാൽ ദേശീയ മീറ്റിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നതിനിടെ കഴിഞ്ഞദിവസം, ആൺ, പെൺ വിഭാഗങ്ങളിലായി കായികമേള രണ്ടായി നടത്തുമെന്ന പ്രഖ്യാപനം വന്നു.
ചാംപ്യൻഷിപ്പ് ഒന്നിച്ചുനടത്തുമ്പോഴുണ്ടാകുന്ന സംഘാടന, സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്കൂൾ ഗെയിംസ് ഫെഡറേഷന്റെ തീരുമാനം. ഇതു ലിംഗനീതിക്കെതിരാണെന്നു ചൂണ്ടിക്കാട്ടി പി.ടി.ഉഷയടക്കം മുൻകാല താരങ്ങൾ രംഗത്തെത്തിയതോടെയാണു പ്രായവിഭാഗത്തിന്റെ അടിസ്ഥാനത്തിൽ മേള വിഭജിക്കാൻ തീരുമാനമായത്.