ഗോളിമാർ വീഞ്ഞ് പോലെ: ശ്രീജേഷ്
Mail This Article
ന്യൂഡൽഹി ∙ ഹോക്കി ഗോൾകീപ്പർമാർ പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ്. കരിയറിന്റെ തുടക്കത്തിൽ ഒട്ടേറെ പിഴവുകൾ വരുത്തിയയാളാണു ഞാൻ. കുറേയേറെ ഗോൾ വഴങ്ങി. അതെല്ലാം വലിയ ഗുണപാഠങ്ങളായിരുന്നു. ഈ അനുഭവസമ്പത്തായിരുന്നു പിന്നീട് എന്റെ ഊർജം’– ശ്രീജേഷ് പറഞ്ഞു.
കുറേക്കാലം സെക്കൻഡ് ചോയ്സ് ഗോൾകീപ്പറായി സൈഡ് ബെഞ്ചിലിരുന്നതാണ് എന്റെ നേട്ടം. പുറത്തിരിക്കുമ്പോൾ നമുക്കു കളി ശരിക്കു മനസ്സിലാക്കാൻ കഴിയും. രാജ്യാന്തര ഹോക്കി എന്താണെന്നു പോലും എനിക്കു വ്യക്തമായത് ഇങ്ങനെയാണ്. കാലം മാറിയപ്പോൾ കളിയുടെ രീതിയും മാറി, വേഗം കൂടി.
ഓരോ ടൂർണമെന്റും നമ്മളെ പുതിയ കുറേ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വരാനിരിക്കുന്ന എഫ്ഐഎച്ച് പ്രൊ ലീഗും ഒളിംപിക്സുമാണ് എന്റെ ലക്ഷ്യങ്ങൾ. – ശ്രീജേഷ് പറഞ്ഞു. ജനുവരി 18,19 തീയതികളിൽ നെതർലൻഡ്സിനെതിരെയാണ് ഹോക്കി പ്രഫഷനൽ ലീഗിൽ ഇന്ത്യയുടെ ആദ്യ ഹോം മത്സരം.
English Summary: Sreejesh says goal keepers are like wine