ADVERTISEMENT

ന്യൂഡൽഹി ∙ ഇതുപോലൊരു ബോക്സിങ് യോഗ്യതാ മത്സരം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ല. സ്വർണ മെഡൽ പോരാട്ടത്തിന്റെ ആവേശംകണ്ട യോഗ്യതാ മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ എതിരാളികളെ ഇടിച്ചു പഞ്ചറാക്കി എം.സി.മേരി കോമും നിഖാത് സരീനും ഫൈനലിൽ കടന്നു. ഒളിംപിക്സ് യോഗ്യതാ മത്സരത്തിനു യോഗ്യത നേടാനുള്ള ട്രയൽസിന്റെ ഫൈനലിൽ ഇന്നു ലോക ചാംപ്യൻ മേരിയും മുൻ ജൂനിയർ ലോക ചാംപ്യൻ സരീനും നേർക്കുനേർ. 

ഈ പോരാട്ടത്തിനായാണു ഞാൻ കാത്തിരുന്നത്. എനിക്കൊരു സമ്മർദവുമില്ല. പോരാട്ടം അവിസ്മരണീയമാക്കുകയാണ് എന്റെ ലക്ഷ്യം.

ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത തേടിയാണു ട്രയൽസ്. 6 തവണ ലോക ചാംപ്യനായ മുപ്പത്താറുകാരിയായ മേരിയും ട്രയൽസ് വേണമെന്നു സധൈര്യം വിളിച്ചുപറഞ്ഞ് വിപ്ലവം സൃഷ്ടിച്ച ഇരുപത്തിമൂന്നുകാരിയായ സരീനും ഗോദയിലിറങ്ങുമ്പോൾ ഓരോ പ‍ഞ്ചിലും ആവേശം നിറയും.

Nikhat-zareen-and-jyoti
ഒളിംപിക്സ് ബോക്സിങ് യോഗ്യതയുടെ ആദ്യ കടമ്പയായ വനിതാ ട്രയൽസ് മത്സരത്തിലെ ആദ്യ പോരാട്ടം നിഖാത് സരീനും (ചുവപ്പ് ജഴ്സി) ജ്യോതി ഗുലിയയും (നീല) ഏറ്റുമുട്ടുന്നു. ജ്യോതിയുടെ പഞ്ചിൽനിന്ന് ഒഴിഞ്ഞുമാറുകയാണു സരീൻ. യുവത്വത്തിന്റെ തിളപ്പുമായെത്തിയ സരീനു ചേർന്ന എതിരാളിയായിരുന്നില്ല ജ്യോതി. തന്നെക്കൊണ്ടാകുംവിധം പൊരുതിയെങ്കിലും സരീന്റെ ഉശിരൻ ഇടിക്കു മുന്നിൽ ജ്യോതിക്കു പിടിച്ചുനിൽക്കാനായില്ല. ജ്യോതിയുടെ പഞ്ചുകളിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറിയും കിട്ടിയ അവസരങ്ങളിൽ ആഞ്ഞു പ്രഹരിച്ച് കൈക്കരുത്ത് കാട്ടിയും സരീൻ അനായാസം വിജയമുറപ്പിച്ചു. സ്കോർ: 10–0. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

മേരി ജയിച്ചു. പക്ഷേ, റിങ്ങിൽ കണ്ടത് യഥാർഥ മേരിയെയല്ല. ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

ഒരൊറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണു 2 പേരും ഫൈനലിൽ കടന്നത്. മേരി തോ‍ൽപിച്ചത് റിതു ഗ്രെവാളിനെ (10–0). സരീൻ നിലവിലെ ദേശീയ ചാംപ്യൻ ജ്യോതി ഗുലിയയെ ഇടിച്ചിട്ടു (10–0).

മേരിയുടെ മത്സരം സരീനും സരീന്റെ പോരാട്ടം മേരിയും കണ്ണിമ ചിമ്മാതെ നോക്കിക്കണ്ടു. എതിരാളിയുടെ തന്ത്രങ്ങൾ കണ്ടറിയാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഒളിംപിക് യോഗ്യതാ മത്സരം ഫെബ്രുവരിയിൽ ചൈനയിൽ നടക്കും.

മറ്റു ഫൈനലുകൾ

60 കിലോ വിഭാഗം: എ‍ൽ.സരിതാ ദേവി–സിമ്രാൻജിത് കൗർ, 57 കിലോ: സാക്ഷി ചൗധരി–സോണിയ ലാത്തർ, 75 കിലോ: പൂജാ റാണി – നുപുർ. 69 കിലോ: ലവ്‌ലിന – ലളിത (75 കിലോ വിഭാഗത്തിൽ മലയാളിതാരം കെ.എ.ഇന്ദ്രജ, പൂജാ റാണിയോടു തോറ്റു). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com