വോളിബോൾ ശാസ്ത്രജ്ഞൻ! അപൂർവ നേട്ടവുമായി വോളി പരിശീലകൻ ഡോ. സി.എസ്.സദാനന്ദൻ
Mail This Article
തിരുവനന്തപുരം എൽഎൻസിപിഇയിൽ (ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) അധ്യാപകനാണു ദേശീയ സീനിയർ വോളിബോളിൽ ജേതാക്കളായ കേരള വനിതാ ടീമിന്റെ പരിശീലകൻ ഡോ. സി.എസ്.സദാനന്ദൻ.
വോളിബോളിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് എടുത്ത സദാനന്ദന്റെ മനസ്സ് സദാ വോളി കോർട്ടിലാണ്. കളിക്കളത്തിൽ പരീക്ഷണങ്ങൾ നടത്തി കഴിഞ്ഞ 2 വർഷത്തിനിടെ അദ്ദേഹം കേരളത്തിനു സമ്മാനിച്ചതു 3 ദേശീയ കിരീടങ്ങളാണ് (2 സീനിയർ, ഒരു ഫെഡറേഷൻ കപ്പ്).
തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയായ സദാനന്ദന്റെ ഗുരു പിതാവ് സുബ്രഹ്മണ്യനാണ്. സ്വന്തം വീട് ഓഫിസാക്കി അദ്ദേഹം തുടങ്ങിയ ആനന്ദ് സ്പോർട്സ് ആൻഡ് സത്യൻ മെമ്മോറിയൽ ആർട്സ് ക്ലബ്ബിൽനിന്നാണു സദാനന്ദനു സ്വന്തം പേരു ലഭിച്ചതുപോലും. ആ ക്ലബ് ടീമിനായി വോളിബോൾ കളിച്ചാണു സദാനന്ദൻ വളർന്നത്.
പിന്നീടു കായികപരിശീലന പഠനത്തിനായി ഗ്വാളിയറിൽ പോയപ്പോൾ സർവകലാശാല ടീമിൽ കളിച്ചു. ഒരു ടീമിന്റെയും സഹപരിശീലകനായി പോയിട്ടില്ല. നേരെ ‘ചീഫ് കോച്ച്’ ആയിട്ടാണു കേരള ടീമിലേക്കെത്തുന്നത്. ചീഫായ 3 തവണയും ടീമിനെ കപ്പടിപ്പിച്ചു.
അതിനിടെ, ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ചീഫ് കോച്ചുമായി. ‘ഇത്തവണ ആധികാരികമായാണു റെയിൽവേയെ തോൽപിച്ചത്. ബ്ലോക്കിലും പ്രതിരോധത്തിലുമുണ്ടായ കുറവുകൾ പരിഹരിക്കാൻ കഴിഞ്ഞു.
സായ് മേഖലാ ഡയറക്ടർ ഡോ. ജി.കിഷോറിന്റെ പിന്തുണയിൽ കാര്യവട്ടം ക്യാംപസിൽ താമസിച്ചു പരിശീലനം നടത്തുന്ന കെഎസ്ഇബി താരങ്ങളുടെ ഒത്തൊരുമയും നിർണായകമായി’ – എൽഎൻസിപിഇയിൽ അസോഷ്യേറ്റ് പ്രഫസറായ സദാനന്ദൻ പറഞ്ഞു.