ബാസ്കറ്റ്ബോൾ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
Mail This Article
ലൊസാഞ്ചലസ് (യുഎസ്) ∙ കളികാണാനുള്ള എല്ലാ യാത്രകളിലും മകളെ ഒപ്പം കൂട്ടിയ ആ അച്ഛൻ മകൾക്കൊപ്പം തന്നെ യാത്രയായി. യുഎസിലെ കലബാസാസ് മലനിരകളിൽ ഇന്നലെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇതിഹാസ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റും (41) മകൾ ജിയാനയും (13) മരിച്ചു. ജിയാനയുടെ പരിശീലനത്തിനുള്ള യാത്രയിലാണ് കായിക ലോകത്തെ നടുക്കിയ ദുരന്തം. കോപ്റ്ററിലുണ്ടായിരുന്ന 9 പേരും മരിച്ചു. കനത്ത മൂടൽ മഞ്ഞാണ് അപകടകാരണമെന്നു കരുതുന്നു.
എൻബിഎയിലെ (നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) എക്കാലത്തെയും മികച്ച താരങ്ങളിലൊന്നായ, ബ്ലാക്ക് മാമ്പ എന്നു ലോകം സ്നേഹത്തോടെ വിളിച്ച ബ്രയാന്റിന് കോടിക്കണക്കിന് ആരാധകരുണ്ട്. എൻബിഎയിലെ 20 സീസണിലും ലൊസാഞ്ചലസ് ലേക്കേഴ്സിനു വേണ്ടി കളിച്ച ബ്രയാന്റ്, ടീമിനെ 5 തവണ കിരീടത്തിലേക്കു നയിച്ചു. 2 തവണ അമേരിക്കൻ ടീമംഗമായി ഒളിംപിക്സ് സ്വർണവും നേടി. എൻബിഎയിൽ 33,643 പോയിന്റുകൾ നേടിയ ബ്രയാന്റ് എക്കാലത്തെയും സ്കോറർമാരിൽ നാലാം സ്ഥാനത്താണ്.
‘ഡിയർ ബാസ്കറ്റ്ബോൾ’ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിന് 2018 ലെ ഓസ്കർ പുരസ്കാരവും ബ്രയാന്റ് നേടിയിട്ടുണ്ട്. ബാസ്കറ്റ്ബോളിനോടുള്ള പ്രണയകാവ്യമായിരുന്നു അത്. 1978 ഓഗസ്റ്റ് 23ന് ഫിലഡെൽഫിയയിൽ ജനിച്ച കോബി ബ്രയാന്റ് 1996ൽ സ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ ലേക്കേഴ്സിൽ ചേർന്നു. 2016 ലാണ് വിരമിച്ചത്. വനേസ ലെയ്നാണ് ഭാര്യ. നതാലിയ, കാപ്രി എന്നീ മക്കൾ കൂടിയുണ്ട്.
20 വർഷത്തിനു ശേഷം ലോസാഞ്ചലസ് ലേക്കേഴ്സിൽ നിന്നു വിരമിച്ചപ്പോഴും ബ്രയാന്റ് കളി വിടാതിരുന്നതു മകൾ ജിയാനയ്ക്കു വേണ്ടിയാണ്. മകളുടെ സ്കൂളിലെ ബാസ്കറ്റ്ബോൾ ടീമിന്റെ കോച്ചാകുകയാണ് അദ്ദേഹം ചെയ്തത്. അച്ഛന്റെ കളിമിടുക്ക് തുടർന്നു കൊണ്ടുപോകാൻ ആൺമക്കളില്ലല്ലോ എന്നു സങ്കടപ്പെടുന്നവരോടു കോബെ പറഞ്ഞിരുന്നത് തന്റെ കളിപാരമ്പര്യത്തിന്റെ അവകാശി ജിയാനയാണെന്നായിരുന്നു.
English Summary: Kobe Bryant dies in California helicopter crash