ADVERTISEMENT

കമ്പള ഓട്ടക്കാരായ ശ്രീനിവാസ ഗൗഡയ്ക്കും നിഷാന്ത് ഷെട്ടിക്കുമൊക്കെ ജമൈക്കക്കാരൻ അത്‌ലീറ്റ് ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടാൻ സാധിക്കുമോ? എന്താണ് ഈ കമ്പള? കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതാ:

വന്യമായ വേഗവും വശ്യമായ സൗന്ദര്യവും; അതാണ് ‘കമ്പള’ മത്സരങ്ങൾ. ജയത്തിനെക്കാളുപരി ഒരു നാടിന്റെ പൈതൃകവും സംസ്കാരവും നിലനിർത്താനും തലമുറകളിലേക്കു കൈമാറാനുമാണു ചെളിക്കണ്ടത്തിൽ ഓട്ടക്കാർ കുതിക്കുന്നത്. മക്കളെപ്പോലെ അവർ പോറ്റിവളർത്തുന്ന പോത്തുകുട്ടൻമാർകൂടി ചേരുമ്പോൾ കമ്പളപ്പാടങ്ങളിൽ ആവേശം അതിരുവിടും. കമ്പള ഓട്ടക്കാരും അവരുടെ വേഗവും ലോകശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും കർണാടകയിൽ കമ്പള ഒരു വികാരമാണ്; രക്തത്തിൽ അലിഞ്ഞുചേർന്ന ചേറുമണമുള്ള വികാരം.

∙ എന്താണ് കമ്പള?

ദക്ഷിണ കർണാടകയിലും ഉഡുപ്പിയുടെ വിവിധ ഭാഗങ്ങളിലുമായി വർഷംതോറും നടത്തിവരുന്ന കാർഷിക വിനോദമാണ് കമ്പള. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ന‍ടത്തിവരുന്ന മരമടി മത്സരവുമായി സാമ്യമുണ്ടെങ്കിലും കായികാധ്വാനത്തിലും കളിക്കാരുടെയും കാണികളുടെയും എണ്ണത്തിലും കമ്പള ഒരുപടി മുന്നിലാണ്. ഒരു നുകത്തിൽ കെട്ടിയ 2 പോത്തുകളും ഒരു ഓട്ടക്കാരനുമാണു മത്സരത്തിനിറങ്ങുക. സമാന്തരമായ 2 ട്രാക്കുകളിലായി ഒരേ സമയം രണ്ടുപേർ തമ്മിലായിരിക്കും മത്സരം. പോത്തുകളുടെ വേഗം നിയന്ത്രിക്കാൻ ചാട്ട ഉപയോഗിക്കാറുണ്ട്.

kambala-8

∙ മത്സരം ട്രാക്കിൽ

120 മുതൽ 160 വരെ മീറ്റർ നീളവും 8 മുതൽ 12 വരെ മീറ്റർ വീതിയുമുള്ള ട്രാക്കുകളിലാണു (പാടം) മത്സരം. നവംബർ ആദ്യ വാരം തുടങ്ങി മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന കമ്പള ടൂർണമെന്റിൽ 50ൽ അധികം മത്സരങ്ങളിലായി ആയിരക്കണക്കിനു പേരാണ് ഓരോ വർഷവും മത്സരിക്കുന്നത്.

∙ വിശ്വാസം

ദക്ഷിണ കർണാടകയിലെ കർഷക സമൂഹത്തിനിടയിൽ 800 വർഷത്തോളമായി പ്രചാരത്തിലുള്ള കമ്പളയെക്കുറിച്ച് ദൈവികമായ പല കഥകളും നിലവിലുണ്ട്. ശിവഭഗവാനെ പ്രീതിപ്പെടുത്തി കൃഷിയിൽ സമൃദ്ധമായ വിളവു നേടിയെടുക്കാനായി തുടങ്ങിയതാണു കമ്പള എന്നാണ് ഒരു വിശ്വാസം. പിന്നീടു കമ്പളയിൽ ആകൃഷ്ടരായി രാജ്യത്തിന്റെ നാനാദിക്കുകളിൽനിന്നും കാണികൾ എത്താൻ തുടങ്ങിയതോടെ ഇതു മത്സരത്തിലേക്കു വഴിമാറി.

∙ ‌ഗൗഡയോ ബോൾട്ടോ?

വേഗരാജാവ് ഉസൈൻ ബോൾട്ടിനെക്കാളും വേഗത്തിൽ ഓടുന്ന ഇന്ത്യക്കാരൻ ശ്രീനിവാസ ഗൗഡ ഉൾപ്പെടെയുള്ള കമ്പള ഓട്ടക്കാർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 4 മത്സരാർഥികളാണ് 10 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 100 മീറ്റർ ഓടിത്തീർത്തത്. അതിൽ നിഷാന്ത് ഷെട്ടി എന്നയാൾ ഗൗഡയെക്കാൾ വേഗത്തിലാണ് ഓടിയത്. എന്നാൽ കമ്പള മത്സരത്തിൽ ഓട്ടക്കാരന്റെ വേഗത നിർണയിക്കുന്നത് പോത്തുകളുടെ കായികക്ഷമതയാണ്.

kambala-7

പോത്തുകൾ എത്ര വേഗത്തിൽ ഓടുന്നോ അതിന്റെ സ്വാധീനം ഓട്ടക്കാരനിലും പ്രകടമാകും. ശ്രീനിവാസ ഗൗഡയെപ്പോലെ കമ്പളക്കളത്തിൽ തീ പാറിച്ച ഓട്ടക്കാർ അതിനു നന്ദി പറയുന്നതും അവർ ജീവനു തുല്യം സ്നേഹിക്കുന്ന പോത്തുകളോടുതന്നെ. കമ്പള ഓട്ടക്കാരെയും ഉസൈൻ ബോൾട്ടിനെപ്പോലെയുള്ള പ്രഫഷനൽ അത്‌ലീറ്റുകളെയും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നു ചുരുക്കം.

∙ കമ്പള ഒന്നല്ല, നാലു തരം!

പ്രധാനമായും 4 തരം കമ്പളകളാണ് കർണാടകയിൽ പ്രചാരത്തിലുള്ളത്. പ്രാദേശികമായ വകഭേദങ്ങളോടെ പല ഗ്രാമങ്ങളും കമ്പള നടത്താറുണ്ടെങ്കിലും 4 തരം കമ്പളകൾക്കു മാത്രമേ അസോസിയേഷന്റെ അംഗീകാരമുള്ളൂ...

1. നെഗിലു

കനം കുറഞ്ഞ കലപ്പയും കട്ടികുറഞ്ഞ ചെളിപ്പാടങ്ങളും ചേർന്നതാണു നെഗിലു കമ്പള. നെഗിലുവിൽ മികവു തെളിയിച്ച് ഓട്ടക്കാരനും പോത്തുകൾക്കും അടുത്ത ഘട്ടത്തിലേക്കു കടക്കാം.

2. ഹഗ്ഗ

നെഗിലുവിനു സമാനമായ രീതിയിലാണു ഹഗ്ഗ മത്സരങ്ങളും നടക്കുന്നത്. എന്നാൽ പോത്തിന്റെ മൂക്കുകയറിന്റെയും കലപ്പയുടെയും ഭാരം കൂടുതലായിരിക്കും.

3. അഡ്ഡ ഹലഗെ

നുകത്തിനു താഴെയായി ഓട്ടക്കാരനു കയറി നിൽക്കാൻ പാകത്തിൽ ഒരു മരക്കഷണം ബന്ധിക്കും. അതിന്റെ മേലെ കയറി നിന്നാണ് ഓട്ടക്കാരൻ പോത്തുകളെ നിയന്ത്രിക്കുക.

4. കനെ ഹലഗെ

കമ്പളയുടെ വിശ്വരൂപം. നുകത്തിനു കീഴെയായി ഘടിപ്പിക്കുന്ന മരക്കഷണത്തിന്റെ രണ്ടു വശത്തായി ഓരോ ദ്വാരമിടും. മത്സര സമയത്ത് ആ ദ്വാരങ്ങളിലൂടെ ഉയർന്നു പൊങ്ങുന്ന ചെളി വെള്ളത്തിന്റെ ഉയരം കൂടി കണക്കിലെടുത്താണു മത്സര വിജയികളെ തീരുമാനിക്കുക.

kambala-orukkam-3
കമ്പള മത്സരത്തിനു പോത്തിനെ ഒരുക്കുന്നു.
kambala-pooja-1
നുകം കെട്ടുന്നതിനു മുൻപുള്ള പ്രാർഥന
kambala-kettumurukkal-4
നുകം കെട്ടുന്നു.
kambala-track-6
കമ്പള മത്സരം നടക്കുന്ന ട്രാക്ക്.

English Summary: What is Kambala race, that shot Srinivasa Gowda to fame?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com