ADVERTISEMENT

‘വികാരത്തിൽ ഒറ്റക്കെട്ട്’ എന്ന ആപ്തവാക്യം തിരഞ്ഞെടുത്ത ടോക്കിയോ ഒളിംപിക്സ് സംഘാടകരെ ഇപ്പോൾ നയിക്കുന്നത് ഭീതി എന്ന വികാരം മാത്രമാണ്. ചൈനയിൽനിന്നു തുടങ്ങി ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് ബാധയാണ് (കോവിഡ് 19) ഭീതിക്കു കാരണം. 5 മാസത്തിനപ്പുറം ജൂലൈ 24ന് ഒളിംപിക്സിന് കൊടി ഉയരാനിരിക്കേ കായികലോകത്ത് പലരും ആശങ്ക ഉയർത്തിക്കഴിഞ്ഞു.

ഗെയിംസിനു ഭീഷണിയില്ലെന്നും മാറ്റമില്ലാതെ നടക്കുമെന്നും ടോക്കിയോ ഒളിംപിക്സ് സംഘാടകരും ജപ്പാൻ സർക്കാരും ആവർത്തിച്ചാവർത്തിച്ചു വ്യക്തമാക്കുമ്പോഴും യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ മാറ്റിവയ്ക്കേണ്ടി വരുന്നതു സംഘാടകരുടെ ഉറക്കംകെടുത്തുന്നു. ജപ്പാനിൽ ഇതുവരെ 3 പേരാണു കൊറോണ പിടിപെട്ടു മരിച്ചത്. ടോക്കിയോയ്ക്കു സമീപം പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ 600 യാത്രക്കാർക്കു വൈറസ് ബാധയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒളിംപിക്സിന്റെ ഒരുക്കങ്ങൾ വെടിപ്പായി നടത്തുന്നതിനു പുറമേ കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണിയെ തുരത്തുക എന്ന ഭാരിച്ച ദൗത്യവും ടോക്കിയോ സംഘാടകർക്കു മുന്നിലുണ്ട്.

∙ ലണ്ടനിലേക്ക് സ്വാഗതം

ലണ്ടൻ മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഷോൺ ബെയ്‍ലി കഴിഞ്ഞയാഴ്ചയാണ് ആ നിർദേശം മുന്നോട്ടുവച്ചത്: ‘കോവിഡ് 19 മൂലം ടോക്കിയോയിൽനിന്ന് ഒളിംപിക്സ് മാറ്റിയാൽ ഏറ്റെടുത്തു നടത്താൻ ഞങ്ങൾ തയാറാണ്. ഒളിംപിക്സ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ലണ്ടനിലുണ്ട്.’ 2012ലാണു ലണ്ടൻ ഏറ്റവുമൊടുവിൽ ഒളിംപിക്സിനു വേദിയായത്. എന്നാൽ, ബെയ്‌ലിയുടെ നിർദേശത്തെ ടോക്കിയോ ഗവർണർ യൂറികോ കൊയ്കെ രൂക്ഷമായി വിമർശിച്ചു. ‘അനാവശ്യമായി വിവാദമുണ്ടാക്കാനാണു ചിലർ ശ്രമിക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ ആരും ഇടപെടേണ്ടതില്ല’ – അവർ പറഞ്ഞു.

∙ മാറ്റിവച്ച് മാറ്റിവച്ച്

ഒളിംപിക് യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ മാറ്റിവയ്ക്കുന്നതും റദ്ദാക്കുന്നതും മറ്റൊരു ഭീഷണിയാണ്. പല ചാംപ്യൻഷിപ്പുകളിലും ചൈനീസ് താരങ്ങൾക്കു പങ്കെടുക്കാൻ കഴിയാത്തതും ആഭ്യന്തര മത്സരങ്ങൾ റദ്ദാക്കിയതും അവരുടെ ഒളിംപിക്സ് സാധ്യതകളെ ബാധിക്കും.

ഒളിംപിക് വൊളന്റിയർമാർക്കുള്ള പരിശീലനം കഴിഞ്ഞ ശനിയാഴ്ച ടോക്കിയോയിൽ തുടങ്ങാനിരുന്നതു സംഘാടകർ മാറ്റിവച്ചിരുന്നു. മാർച്ച് ഒന്നിലെ ടോക്കിയോ മാരത്തൺ പ്രധാന അത്‍‌ലീറ്റുകൾക്കു മാത്രമായി ചുരുക്കി. സാധാരണക്കാർക്കു പങ്കെടുക്കാവുന്ന കൂട്ടയോട്ടം റദ്ദാക്കി. ചൈനീസ് വനിതാ ടീമിന്റെ ഒളിംപിക് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളും മാറ്റിവച്ചു. വുഹാനിൽ നടക്കേണ്ടിയിരുന്ന ഒളിംപിക് ബോക്സിങ് യോഗ്യതാ മത്സരങ്ങൾ ജോർദാനിലേക്കു മാറ്റിയതും കോവിഡ് 19 മൂലമാണ്.

∙ കുരുക്കിൽ ചൈന

‘ഏഷ്യൻ’ ഒളിംപിക്സിൽ വൻ മെഡൽ നേട്ടം പ്രതീക്ഷിച്ച് ഒരുക്കങ്ങൾ നടത്തിവന്ന ചൈനയെയാണു കൊറോണപ്പേടി മാരകമായി ബാധിച്ചത്. ചൈനീസ് താരങ്ങൾക്കു വിദേശത്തെ മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുന്നേയില്ല. വിദേശത്തു പരിശീലനം നടത്താൻ ആഗ്രഹിച്ചവരുടെ യാത്ര മുടങ്ങി. ചൈനയിൽ പരിശീലനം നടത്തിവന്നവർക്കു പരിശീലന വേദികളിൽനിന്നു പുറത്തുകടക്കാൻ പറ്റാതെയായി. നേരത്തേ വിദേശത്തേക്കു പോയ ടീമുകളാകട്ടെ, നാട്ടിലേക്കു മടങ്ങാ‍ൻ കഴിയാനാവാതെ പ്രയാസത്തിലുമാണ്.

∙ ഭാഗ്യപര്യടനം

കോവിഡ് 19 ഉയർത്തുന്ന ആശങ്കയ്ക്കിടയിലും ടോക്കിയോ ഒളിംപിക്സിന്റെയും പാരാലിംപിക്സിന്റെയും ഭാഗ്യചിഹ്നങ്ങളായ മിറായ്‌ടോവയും സൊമെയ്റ്റിയും യൂറോപ്യൻ പര്യടനത്തിലാണ്. ബാർസിലോന (സ്പെയിൻ), പാരിസ് (ഫ്രാ‍ൻസ്), ബോ‍ൺ (ജർമനി), ആതൻസ് (ഗ്രീസ്), ലണ്ടൻ (യുകെ), ലൊസാൻ (സ്വിറ്റ്സർലൻഡ്) എന്നീ നഗരങ്ങളിൽ ഭാഗ്യചിഹ്നങ്ങളെത്തും.

English Summary: Olympic Countdown 150 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com