ADVERTISEMENT

കൊറോണ വൈറസ് ഭീതി മൂലം മത്സരങ്ങളെല്ലാം റദ്ദാക്കിയതിനാൽ കായിക താരങ്ങളെല്ലാം വീട്ടിരിക്കുകയാണെങ്കിലും വാർത്തകൾക്കു പഞ്ഞമില്ല. ലോകമെങ്ങുമുള്ള കായിക താരങ്ങളുടെ വിശേഷങ്ങളിതാ...

∙ മുഖം മൂടി പ്രതിഷേധം

സാവോപോളോ ∙ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനെതിരെ മാസ്ക് അണിഞ്ഞ് പ്രതിഷേധിച്ച് ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഗ്രെമിയോ. സാവോ ലൂയിസ് ടീമിനെതിരെയുള്ള മത്സരത്തിലാണ് ഗ്രേമിയോ കളിക്കാരും പരിശീലകനും പ്രതിഷേധവുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഗ്രെമിയോ 3–2 ന് ജയിച്ചു. എന്നാൽ ഗ്രെമിയോ പരിശീലകൻ റെനാറ്റോ പോർട്ടലുപ്പിയുടെ പ്രതിഷേധമടങ്ങിയില്ല. ടൂർണമെന്റുകൾ നിർത്തിയില്ലെങ്കിൽ അടുത്ത മത്സരങ്ങൾക്കു കളിക്കാനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

∙ കോവിഡ് പിടിച്ചാലും പരിശീലിപ്പിക്കും!

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ഫുട്ബോൾ നടത്തിപ്പ് അവതാളത്തിലായത് പ്രീമിയർ ലീഗ് ക്ലബ്ബ് ആർസനലിന്റെ പരിശീലകൻ മൈക്കേൽ അർട്ടേറ്റയ്ക്ക് കോവി‍ഡ് രോഗം സ്ഥിരീകരിച്ചതോടെയായിരുന്നു. തുടർന്ന് അർട്ടേറ്റയടക്കമുള്ള പരിശീലകരും ക്ലബ്ബിന്റെ ഫുട്ബോൾ താരങ്ങളും സെൽഫ് ഐസലേഷനിൽ കഴിയുകയാണ്.

എന്നാൽ കളിക്കാരുടെ ഫിറ്റ്നസ് നിലനിർത്താൻ അർട്ടേറ്റ വീട്ടിലിരുന്ന് നിർദേശങ്ങൾ നൽകുകയാണത്രേ! ഫിറ്റ്നസ് നിലനിർത്താനായി നടത്തേണ്ട വ്യായാമവും എങ്ങനെ കളിക്കണം എന്നു കണ്ടു പഠിക്കാൻ വിഡിയോകളും അർട്ടേറ്റ ഓരോ കളിക്കാരനും അയച്ചുകൊടുത്തിരിക്കുകയാണ്. വീട്ടിൽ സ്വന്തമായി ജിംനേഷ്യമില്ലാത്ത കളിക്കാർക്ക് വ്യായാമം നടത്താനുള്ള യന്ത്രങ്ങളും ക്ലബ് എത്തിച്ചുനൽകി. പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ അർട്ടേറ്റ തന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചിരുന്നു.

∙ ആനന്ദിന് ചെക്മേറ്റ് !

ഫ്രാങ്ക്ഫുർട്ട് ∙ എതിരാളികളെ കരുനീക്കങ്ങൾ കൊണ്ട് കുരുക്കാറുള്ള മുൻ ലോക ചെസ് ചാംപ്യൻ വിശ്വനാഥൻ ആനന്ദിനെ കോവിഡ് ഭീഷണി കുരുക്കി. ബുന്ദസ്‌ലിഗ ചെസ് ടൂർണമെന്റിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ വിശ്വനാഥൻ ആനന്ദിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്ര യാത്രാ നിയന്ത്രണങ്ങൾ കാരണം മുടങ്ങി. എന്നാൽ ഫ്രാങ്ക്ഫുർട്ടിലുള്ള ഹോട്ടലിൽ കഴിയുന്ന ആനന്ദ് മുൻകരുതലെന്ന നിലയിൽ ആളുകളിൽ നിന്ന് അകലം പാലിക്കുകയാണെന്നും കുടുംബവുമായി വിഡിയോ കോൾ വഴി ബന്ധപ്പെടുന്നുണ്ടെന്നും ഭാര്യ അരുണ പറഞ്ഞു. റഷ്യയിൽ വച്ചു തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന ഫിഡെ ടൂർണമെന്റിൽ ഒരു വെബ്സൈറ്റിനു വേണ്ടി കമന്ററി പറയേണ്ടിയിരുന്ന ആനന്ദ് ഇത് ഹോട്ടലിലിരുന്ന് ചെയ്യും.

∙ ഹലോ, ഇഷ്ട ഗോൾ...

മാഞ്ചസ്റ്റർ ∙ ഫുട്ബോൾ മത്സരങ്ങളെല്ലാം റദ്ദാക്കിയതോടെ സ്വന്തം ആരാധകരെ മടുപ്പിക്കാതിരിക്കാൻ ട്വിറ്ററിൽ പൊടിക്കൈകളുമായി ഇറങ്ങിയിരിക്കുകയാണ് ഫുട്ബോൾ ക്ലബ്ബുകളുടെ സോഷ്യൽ മീഡിയ മാനേജർമാർ. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ട്വിറ്റർ അക്കൗണ്ട് ആരാധകർക്കായി അവതരിപ്പിച്ചത് ‘സിറ്റി ഗോൾ ജ്യൂക് ബോക്സ്’ എന്ന പരിപാടിയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഇഷ്ടപ്പെട്ട ഗോളുകൾ ഹാഷ് ടാഗോടു കൂടി ട്വീറ്റ് ചെയ്ത് ആവശ്യപ്പെടുമ്പോൾ ആ ഗോളിന്റെ വിഡിയോ ക്ലബ്ബിന്റെ ട്വിറ്റർ അക്കൗണ്ട് മറുപടിയായി നൽകുന്ന പരിപാടിയാണ് ഇത്. ഗോളുകൾ പ്രത്യേക ഇടവേളകളിലാണ് സിറ്റിയുടെ ട്വിറ്റർ അക്കൗണ്ട് പോസ്റ്റ് ചെയ്യുന്നത്.

∙ ഇതു കളി വേറെയാണ്..!

ലണ്ടൻ ∙ സംഭവം ഫോർമുല വണ്ണിലെ സ്റ്റാർ ഡ്രൈവറൊക്കെയാണ്. എന്നാൽ മാക്സ് വെസ്തപ്പാന് വിഡിയോ ഗെയിം കാറോട്ടം അത്രയങ്ങ് വഴങ്ങിയില്ല. ഫോർമുല വൺ സീസണിലെ ആദ്യ റേസായ ഓസ്ട്രേലിയൻ ഗ്രാൻപ്രീ കോവിഡ് ഭീതി മൂലം മാറ്റിവച്ചതോടെ ഓൺലൈൻ റേസ് വിഡിയോ ഗെയിമുകളിൽ മത്സരിക്കാൻ തീരുമാനിച്ച മാക്സ് വെസ്തപ്പാന് ഓൾ സ്റ്റാർ ഇ–സ്പോർട്ട് നടത്തിയ മത്സരത്തിൽ 11–ാം സ്ഥാനം. 12 ലാപ്പുകളുള്ള റേസിൽ ആദ്യ ലാപ്പിൽ കാറിന്റെ നിയന്ത്രണം നഷ്ടമായ വെസ്തപ്പാൻ 18–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.

∙ വലെൻസിയയുമായി കളി; അറ്റലാന്റ പെട്ടു

മിലാൻ ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് വലെൻസിയയുടെ അഞ്ചു ഫുട്ബോൾ താരങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ചാംപ്യൻസ് ലീഗ് പ്രീ–ക്വാർട്ടറിൽ അവർക്കെതിരെ കളിച്ചു ജയിച്ച ഇറ്റാലിയൻ ക്ലബ് അറ്റലാന്റ കുടുങ്ങി. കഴിഞ്ഞ ആഴ്ച 4–3 ന് ജയിച്ച കളിയിലുണ്ടായിരുന്ന കളിക്കാരെയും പരിശീലകരെയും ക്ലബ് സെൽഫ് ഐസലേഷനിലാക്കിയിരിക്കുകയാണ്. അറ്റലാന്റയ്ക്കെതിരെ ചാംപ്യൻസ് ലീഗ് മത്സരം കളിച്ച എലാക്വിം മംഗല, എസെക്കിയേൽ ഗാരെ എന്നിവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

English Summary: Sports News, COVID 19, Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com