ADVERTISEMENT

സ്റ്റെഫി ഗ്രാഫിനോട് ആരാധന തോന്നിയാണ് ലിസിയും നിക്സണും മകൾക്ക് ആ പേരു നൽകിയത്. സ്റ്റെഫി നിക്സൺ കേരള ബാസ്കറ്റ്ബോളിലെ ‘സൂപ്പർമോം’ ആയപ്പോൾ പകർത്തിയത് സെറീന വില്യംസിന്റെ ജീവിതവും.

2017 ഓഗസ്റ്റിലാണ് സ്റ്റെഫി നിക്സണ് ആൺകുഞ്ഞു ജനിക്കുന്നത്. എറിക്കിനു 45 ദിവസമായപ്പോഴേക്കും വ്യായാമവും യോഗയും തുടങ്ങിയ സ്റ്റെഫി കുഞ്ഞിന് എട്ടു മാസമായപ്പോൾ ഇന്ത്യൻ ടീമിന്റെ ഏഷ്യൻ ഗെയിംസ് ക്യാംപിലെത്തി. മകന്റെ കളിചിരികൾ സ്കൈപ്പിൽ കണ്ട് ക്യാംപിൽ കഴിഞ്ഞ നാളുകൾ.

കുഞ്ഞിനിപ്പോൾ രണ്ടു വയസ്സായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിനു പിന്നാലെ വില്യം ജോൺ കപ്പ്, എബിസി ചാംപ്യൻഷിപ്, സാഫ് ചാംപ്യൻഷിപ് എന്നിവയിലെല്ലാം ഇന്ത്യൻ ജഴ്സിയണിയാൻ കെഎസ്ഇബി താരമായ സ്റ്റെഫിക്കു കഴിഞ്ഞു. സെൻട്രൽ എക്സൈസ് ബാസ്കറ്റ്ബോൾ താരമാണ് ഭർത്താവ് യൂഡ്രിക്സ് പെരേര.

‘ആറടി ഒരിഞ്ചാണ് എന്റെ ഉയരം. പ്രസവം കഴിഞ്ഞ് അൻപതാം ദിവസം എനിക്ക് 101 കിലോ തൂക്കമുണ്ടായിരുന്നു. ആദ്യമൊക്കെ പ്രാക്ടീസ് ചെയ്യുമ്പോൾ കടുത്ത മുട്ടുവേദനകൊണ്ട് അനങ്ങാൻ വയ്യാത്ത അവസ്ഥയുണ്ടായി. എന്നാൽ മനസ്സ് വിട്ടുകൊടുത്തില്ല. ഇപ്പോൾ തൂക്കം 82 കിലോയാണ്. നല്ല ഫോമിലുള്ളപ്പോഴാണ് പ്രസവാവധി എടുത്തത്. അതുകൊണ്ട് പ്രസവശേഷം തിരിച്ചുവരണമെന്ന വാശിയുണ്ടായിരുന്നു. ‘ യു കാൻ...യു കാൻ... എന്നു പറഞ്ഞ് യൂഡ്രിക് നൽകിയ പിന്തുണയ്ക്കു കണക്കില്ല ’– കൊരട്ടിയിലെ വീട്ടിലിരുന്ന് സ്റ്റെഫി പറഞ്ഞു.

കൊല്ലത്തു സ്പോർട്സ് ഹോസ്റ്റലിൽ പഠിക്കുമ്പോൾ 2008ൽ ഇന്ത്യൻ യൂത്ത് ടീമിലെത്തിയതാണ് സ്റ്റെഫി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവാഹവും കുടുംബജീവിതവുമൊന്നും പ്രാക്ടീസിനും പ്രകടനത്തിനും തടസ്സമായില്ല.

‘സെന്റർ പൊസിഷനിൽ എനിക്കെന്നും പ്രചോദനം ഗീതുച്ചേച്ചിയാണ് (ഗീതു അന്ന ജോസ്). ആ സ്റ്റൈൽ അനുകരിക്കാനും അതുപോലെ കളിക്കാനുമാണു ഞാൻ ശ്രമിച്ചത്. എനിക്കിപ്പോൾ 28 വയസ്സായി. രണ്ടു വർഷം കൂടി സജീവമായി കളിക്കണമെന്നുണ്ട്. പിന്നെ പുതിയ കുട്ടികൾക്ക് കളിപഠിപ്പിച്ചു കൊടുക്കുന്ന കോച്ചാകണമെന്നുണ്ട്. നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം. വീട്ടിൽ തളച്ചിടരുത് ഒരു ജീവിതവും’ – സ്റ്റെഫിയുടെ വാക്കുകളിൽ ആവേശം ഡ്രിബ്ൾ ചെയ്തു കയറുന്നു.

English Summary: Supermon Stephy Nixon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com