ADVERTISEMENT

കഴിഞ്ഞ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പകർച്ചവ്യാധികളിലൊന്നാണ് 1918–20 കാലത്ത് ലോകമാകെ ഭീതി വളർത്തിയ സ്പാനിഷ് ഫ്ലൂ. ഒന്നാം ലോകമഹായുദ്ധത്തിനൊപ്പം ലോകത്തെ ഞെട്ടിച്ച ഈ മഹാമാരിയിൽ പൊലിഞ്ഞത് കോടിക്കണക്കിന് ജീവനുകളാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്നാളുകളെയും ഈ വിപത്ത് ബാധിച്ചിരുന്നു. കായികലോകത്തെയും സ്പാനിഷ് ഫ്ലൂ എന്ന പനി വെറുതെ വിട്ടില്ല. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ബേസ്ബോളിനാണ്. 1918ലെ മേജർ ലീഗ് ബേസ്ബോൾ സീസണ് തുടക്കമിട്ടത് ഏപ്രിൽ 15നാണ്. യുദ്ധത്തിൽ പങ്കെടുക്കേണ്ടതിനാൽ പല താരങ്ങളെയും അമേരിക്ക യുദ്ധഭൂമിയിലേക്കയച്ചിരുന്നു. എന്നാൽ മൽസരവുമായി അധികാരികൾ മുന്നോട്ടുപോയി.‌‌

യുദ്ധവും മാരകമായ പകർച്ചവ്യാധിയും മൂലം ടൂർണമെന്റ് വെട്ടിച്ചുരുക്കി. സെപ്റ്റംബർ 11ന് ഷിക്കാഗോ കബ്സിനെ തോൽപ്പിച്ച് ബോസ്റ്റൻ റെഡ് സോക്സ് തങ്ങളുടെ അഞ്ചാം കിരീടം ഉയർത്തി. എന്നാൽ കലാശക്കളി കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരെയാണ് രോഗം പിടികൂടിയത്. കപ്പൽ ജീവനക്കാരായിരുന്നു ഭൂരിപക്ഷവും. ഇത് സ്ഥിതി വഷളാക്കി. ആ മൽസരം അമേരിക്കയിൽ  രോഗം പടർത്തിയതിൽ പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നു. നിരവധി താരങ്ങള്‍ രോഗത്തിന് അടിമകളായി. ബോസ്റ്റൺ റെഡ് സോക്സിന്റെ താരം ബേബ് റൂത്തിനെയാണ് ദുരന്തം ആദ്യം പിടികൂടിയത്. ടൂർണമെന്റിൽ തിളങ്ങി നിൽക്കുമ്പോഴാണ് റൂത്ത് രോഗിയായത്. പിന്നാലെ ജോർജ് വൈറ്റ്മാൻ, സാം അഗ്‍ന്യൂ എന്നിവരും രോഗികളായി. ഏതായാലും അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 

പക്ഷേ, ബേസ്ബോൾ കളിക്കാരായ പല താരങ്ങൾക്കും ജീവൻ നഷ്ടമായി. സി സ്വയിൻ, ലാറി ചാപ്പൽ, ലിയോ മഗ്രോ, ഹാരി ഗ്ലെൻ, ഹാരി ആക്ടൻ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഏറ്റവും വലിയ നഷ്ടം അംപയറായിരുന്ന ഫ്രാൻസിസ് സിൽക്ക് ഒ ലൗഹ്ലിന്റേതായിരുന്നു. 1902–1918 കാലത്ത് അമേരിക്കൻ ലീഗിൽ സജീവമായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും മികച്ച ബേസ്ബോൾ അംപയർ എന്ന പേര് ഇന്നും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം പിടിപെട്ടെങ്കിലും അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 

ഇതേ പകർച്ചവ്യാധി ബാധിച്ച മറ്റൊരു ടൂർണമെന്റാണ് 1919ലെ സ്റ്റാൻലി കപ്പ് ഐസ് ഹോക്കി. വടക്കേ അമേരിക്കയിലെ ഏറ്റവും പാരമ്പര്യമുള്ള പ്രഫഷനൽ ഐസ് ഹോക്കി ടൂർണമെന്റാണ് സ്റ്റാൻലി കപ്പ്. 1919ലെ സ്റ്റാൻലി കപ്പ് ഫൈനലിൽ കടന്നത് സിയാറ്റിൽ മെട്രോപ്പൊലിറ്റൻസും മോൺട്രിയോൾ കനേഡിയൻസും. വേദിയൊരുക്കിയത് സിയാറ്റിൽ ഐസ് അരീന. ഇരു ടീമുകളും അഞ്ചു തവണ ഏറ്റുമുട്ടി കൂടുതൽ ജയം സ്വന്തമാക്കുന്ന ടീം ജേതാക്കളാകുന്ന തരത്തിലായിരുന്നു ടൂർണമെന്റ്. മാർച്ച് 19ന് ആദ്യ മത്സരം നടന്നു. തൊട്ടുപിന്നാലെ നാലു മത്സരങ്ങൾകൂടി നടന്നു. ഇരുടീമുകളും രണ്ടു ജയങ്ങളും രണ്ടും തോൽവികളും ഏറ്റുവാങ്ങി. ഒരു മത്സരം സമനിലയിൽ. ജേതാക്കളെ നിർണയിക്കുന്ന ഫൈനലായി ആറാം മത്സരം. ഏപ്രിൽ ഒന്നിനാണ് അത് നിശ്ചയിച്ചിരുന്നത്. 

എന്നാൽ അപ്പോഴേക്കും സ്പാനിഷ് ഫ്ലൂ സ്റ്റാൻലി കപ്പിനെയും ബാധിച്ചു. ഇരു ടീമുകളിലെയും പല താരങ്ങളും പനിയുടെ പിടിയിലായി. കനേഡിയൻസിനെയാണ് രോഗം കൂടുതൽ തളർത്തിയത്. അവരുടെ മൂന്നു കളിക്കാരൊഴികെ എല്ലാ താരങ്ങളും കടുത്ത പനിയുടെ പിടിയിലായി. ജോ ഹാൾ, വിൽഫ്രഡ് കോട്ടു, ലൂയിസ് ബെർലിങ്വറ്റ്, ജാക്ക് മക്ഡോണൾഡ് തുടങ്ങിയവർ ആശുപത്രിയിൽ അഭയം പ്രാപിച്ചു. മാനേജർ ജോർജ് കെന്നഡിയും പനി ബാധിച്ച് ആശുപത്രിയിലായി. ‘ഫൈനലിന്’ അഞ്ചര മണിക്കൂർ മുൻപ് കളി ഉപേക്ഷിച്ചതായി അറിയിപ്പു വന്നു. കിരീടം സിയാറ്റിൽ മെട്രോപ്പൊലിറ്റൻസിനു നൽകാമെന്ന കനേഡിയൻസ് മാനേജരുടെ വാഗ്ദാനം സിയാറ്റിൽ ടീം പരിശീലകൻ സ്നേഹപൂർവം നിരസിച്ചു. ലോകത്തെ ഗ്രസിച്ച പകർച്ചവ്യാധി ആരെയും തോൽപ്പിക്കേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. ഇതോടെ 1919ലെ സ്റ്റാൻലി കപ്പിന് അവകാശികളില്ലാതെയായി.

കായികപ്രേമികളെ ദു:ഖത്തിലാഴ്ത്തി മറ്റൊരു വാർത്ത പിന്നാലെയെത്തി. കനേഡിയൻസിന്റെ പ്രതിരോധ താരം ജോ ഹാൾ ന്യൂമോണിയമൂലം മരിച്ചു. മാനേജർ കെന്നഡിയെയും ദുരന്തം വെറുതെ വിട്ടില്ല. ആശുപത്രിയിൽ നിന്നു മടങ്ങിയെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹവും മരിച്ചു. 1948ൽ ട്രോഫി പുനർനിർമിച്ചപ്പോൾ ജേതാക്കളായി ഇരുടീമുകളുടെ പേര് കൊത്തിവച്ച് അധികൃതർ ആദരവുകാട്ടി.

English Summary: 1918 FLU PANDEMIC DID NOT SPARE BASEBALL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com