വർക്കൗട്ട് @ ഹോം; ആൻസി സോജൻ പരിശീലനം തുടരുന്നു, വീട്ടിലും മൈതാനത്തും
Mail This Article
ഷാങ്ഹായിലെ ഇൻഡോർ ഏഷ്യൻ മീറ്റും ഇന്തൊനീഷ്യയിലെ ഏഷ്യൻ ചാംപ്യൻഷിപ്പും കോവിഡ് കാരണം മുടങ്ങി. ദേശീയ സീനിയർ മീറ്റും ഫെഡറേഷൻ കപ്പ് ജൂനിയർ മീറ്റും ഉപേക്ഷിക്കപ്പെട്ടു. പക്ഷേ, തോറ്റുകൊടുക്കുന്ന ശീലം ആൻസി സോജനു പണ്ടേയില്ല. ‘വർക്കൗട്ട് അറ്റ് ഹോം’ എന്ന പുതിയ ജീവിതരീതിയിലേക്കു മാറിക്കഴിഞ്ഞു ആൻസി.
വീട്ടിലും സ്കൂൾ മൈതാനത്തുമായി ഒറ്റ ദിവസം പോലും മുടങ്ങാതെ പരിശീലനം. കൂട്ടിനു സഹോദരി അഞ്ജലിയും. കെനിയയിലെ നയ്റോബിയിൽ ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന ലോക ജൂനിയർ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പാണു ലക്ഷ്യം. മീറ്റ് നടക്കുമോ എന്നുറപ്പില്ലെങ്കിലും.
കൂട്ടംചേർന്നുള്ള കായിക പരിശീലനം ഒഴിവാക്കാൻ ആൻസിയുടെ പരിശീലകൻ വി.വി.കണ്ണൻ നിർദേശിച്ചതോടെ പരിശീലനരീതിയാകെ മാറി. അഞ്ജലിക്കൊപ്പം വീട്ടിൽ തന്നെ വ്യായാമവും കരുത്തു നിലനിർത്താനുള്ള പരിശീലനമുറകളും. രാവിലെ ഒരു മണിക്കൂർ സ്കൂൾ മൈതാനത്തെത്തി 100 മീറ്ററിലും ലോങ് ജംപിലും പരിശീലനം. മറ്റു താരങ്ങളുമായി 200 മീറ്ററെങ്കിലും അകലം പാലിക്കുന്നതു നിർബന്ധമാക്കി.