ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അവസാനിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ 2032ലെ ഒളിംപിക്സിന് വേദിയൊരുക്കാനുള്ള അവസരത്തിനായി ഇന്ത്യ ശ്രമിക്കുമെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബാത്ര. ഇതിനു പുറമെ 2026ലെ യൂത്ത് ഒളിംപിക്സ് ഉൾപ്പെടെയുള്ള പ്രമുഖ കായികമത്സരങ്ങൾക്കും വേദി നേടിയെടുക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷം മുൻപ് ആതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിൽനിന്ന് വൻകിട കായികമത്സരങ്ങൾക്ക് വേദിയൊരുക്കുന്നതിൽ ഇന്ത്യ ഒട്ടേറെ കാര്യങ്ങൾ പഠിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘2026ലെ യൂത്ത് ഒളിംപിക്സിനും 2032ലെ ഒളിംപിക്സിനും ആതിഥ്യമരുളാനുള്ള അവകാശത്തിനായി നമ്മൾ സഗൗരവം പരിശ്രമിക്കും’ – ബാത്ര പ്രഖ്യാപിച്ചു. 2026ലെ യൂത്ത് ഒളിംപിക്സിന് വേദിയൊരുക്കാനുള്ള താൽപര്യം വ്യക്തമാക്കി ഇന്ത്യ നേരത്തേതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം തായ്‌ലൻഡ്, റഷ്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും യൂത്ത് ഒളിംപിക്സിന് വേദിയൊരുക്കാൻ സന്നദ്ധരായി രംഗത്തുണ്ട്.

2032ലെ ഒളിംപിക്സിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകണമെങ്കിലും കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻ‍ഡ്, ചൈനീസ് നഗരമായ ഷാങ്‌ഹായ് തുടങ്ങിയ 2032 ഒളംപിക്സിന് വേദിയൊരുക്കാൻ സജ്ജരായി രംഗത്തുണ്ട്. ഇവർക്കു പുറമെ ദക്ഷിണ–ഉത്തരകൊറിയകൾ സംയുക്തമായി ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

2032ലെ ഒളിംപിക്സിന് വേദിയൊരുക്കാനുള്ള അവസരം സ്വന്തമാക്കുന്നതിനായുള്ള പേപ്പർ ജോലികൾ ആരംഭിച്ചിരുന്നതായി രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ തലവൻ കൂടിയായ നരീന്ദർ ബാത്ര വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ജോലികളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇനി 2025ഓടെ വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യ ആതിഥ്യമരുളിയ 2010ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻ അഴിമതി ആരോപണവും ഉയർന്നു. മാത്രമല്ല, നിർമാണ പ്രവർത്തനങ്ങളിലെ മന്ദതയും സാമ്പത്തിക തിരിമറി ആരോപണങ്ങളും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിനിടെയാണ് ഒളിംപിക്സിന് വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമം.

English Summary: India to step up bid for 2032 Olympics after pandemic: Narinder Batra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com