പാചകക്കാരൻ കോവിഡ് പിടിപെട്ടു മരിച്ചു; സായിയിലെ അത്ലീറ്റുകൾ ആശങ്കയിൽ
Mail This Article
ബെംഗളൂരു ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരു കേന്ദ്രത്തിൽ ഒളിംപിക്സിനായി തയാറെടുക്കുന്ന മലയാളി താരങ്ങൾ ഉൾപ്പെടെയുള്ളവർ ഭീതിയിൽ. ഇവിടുത്തെ പാചകക്കാരനായ ഹനുമന്തപ്പ (54) കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണിത്. ഹൃദയാഘാതംമൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം 18നു മരിച്ചു. 19നു സ്രവ പരിശോധനാഫലത്തിലാണു കോവിഡ് സ്ഥിരീകരിച്ചത്.
മലയാളികളായ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്, അത്‍ലീറ്റുകളായ കെ.ടി.ഇർഫാൻ, ജിൻസൻ ജോൺസൻ, ടി.ഗോപി എന്നിവർ ഇവിടെയാണു പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകളും ഇവിടെയുണ്ട്. മുഴുവൻ താരങ്ങളോടും അവരവരുടെ മുറികൾക്കുള്ളിൽ കഴിയാൻ അധികൃതർ നിർദേശിച്ചു. ഈ മാസം 15നു സായിയിൽ നടത്തിയ ഒരു യോഗത്തിൽ ഹനുമന്തപ്പ പങ്കെടുത്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത സീനിയർ ഡയറക്ടറും അസി. ഡയറക്ടറും ഉൾപ്പെടെയുള്ള സായ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പ്രവേശിച്ചു. 16 പേരാണു യോഗത്തിൽ പങ്കെടുത്തത്.
യോഗം കുടുക്കി
പുറത്തുനിന്നു സായിയിലെത്തി ജോലി ചെയ്യുന്നയാളാണു പാചകക്കാരൻ ഹനുമന്തപ്പ. ലോക്‌ഡൗൺ തുടങ്ങിയതോടെ പുറമേനിന്നു വരുന്നവർക്കു വിലക്കേർപ്പെടുത്തി; അതോടെ ഹനുമന്തപ്പ വരാതെയായി. എന്നാൽ, അവസാനഘട്ടം ലോക്‌ഡൗൺ 17നു കഴിയുമെന്നു കരുതി പുറമേനിന്നുള്ളവരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിക്കു വിളിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു 15നു ചേർന്നയോഗത്തിലാണു സായ് ഉദ്യോഗസ്ഥർക്കൊപ്പം ഹനുമന്തപ്പയും പങ്കെടുത്തത്.
പ്രൈമറി കോൺടാക്ട് ആയതിനാലാണു ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കു ക്വാറന്റീൻ നിർദേശിച്ചത്. ആ യോഗത്തിനുശേഷം തൊട്ടുപിന്നാലെ ഹോക്കി താരങ്ങളുടെ യോഗം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മുറിക്കുള്ളിൽ കുടുങ്ങി
ലോക്ഡൗൺമൂലം താരങ്ങൾ മുറിക്കുള്ളിൽ ഫിറ്റ്നസ് പരീശീലനവുമായി കഴിയുകയാണെങ്കിലും ക്യാംപസിൽ യഥേഷ്ടം ഇറങ്ങി നടക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, പാചകക്കാരന്റെ മരണത്തോടെ പുറത്തേക്കിറങ്ങാൻ പാടില്ലെന്നു നിർദേശം വന്നു. ഒളിംപിക്സിനായി പരിശീലിക്കുന്ന പുരുഷ, വനിതാ ഹോക്കി ടീമുകളെ ബെംഗളൂരു സായിയിൽനിന്നു മാറ്റുമെന്ന് അഭ്യൂഹം പടർന്നെങ്കിലും ഹോക്കി ഇന്ത്യ സിഇഒ എലീന നോർമൻ ഇക്കാര്യം നിഷേധിച്ചു.
‘ഹനുമന്തപ്പയ്ക്ക് താരങ്ങളുമായി സമ്പർക്കമില്ല’
മാർച്ച് 10 മുതൽ ഹനുമന്തപ്പ ജോലിയിൽ ഉണ്ടായിരുന്നില്ലെന്നു സായ് അധികൃതർ വ്യക്തമാക്കി. 15നു നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്ക്രീനിങ്ങിനു ശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്.
ശാരീരിക അകലം പാലിച്ചാണു യോഗം സംഘടിപ്പിച്ചത്. യോഗം കഴിഞ്ഞയുടൻ ഹനുമന്തപ്പ ക്യാംപസ് വിട്ടുപോയെന്നും അത്‍ലീറ്റുകളുമായി ഒരുതരത്തിലുള്ള സമ്പർക്കവുമുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.