ADVERTISEMENT

ലൊസാഞ്ചൽസ് ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് യുഎസ് വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ മേഗൻ റപീനോ വീണ്ടും. ട്രംപിനെ വംശീയവാദി എന്നു വിശേഷിപ്പിച്ച റപീനോ വേണ്ടിവന്നാൽ താൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നും പറഞ്ഞു. 2019 വനിതാ ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയെ കിരീടത്തിലേക്കു നയിച്ച റപീനോ ലോകത്തിലെ മികച്ച വനിതാ ഫുട്ബോളർ‍ക്കുള്ള ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.  

ഒരു ടിവി അഭിമുഖത്തിലാണു ട്രംപിനെ ‘വൈറ്റ് നാഷനലിസ്റ്റ്’ എന്നു റപീനോ മുദ്ര കുത്തിയത്. ‘ഇപ്പോൾ വൈറ്റ് ഹൗസിൽ നമുക്ക് ഒരു വംശീയവാദിയുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അന്യരാക്കി പെരുമാറുകയും ചെയ്യുന്ന ഒരാൾ. രാജ്യത്തെ ജനങ്ങൾക്കിടയിൽ കൂടുതൽ ഭിന്നതയും നിരാശയും ആശങ്കയും കൊണ്ടുവരുന്ന ഒരാൾ’– റപീനോ പറഞ്ഞു. 

പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ താങ്കൾ താൽപര്യപ്പെടുന്നുവോ എന്ന ചോദ്യത്തിന് റപീനോയുടെ മറുപടിയിങ്ങനെ: ‘ആ സാധ്യത വന്യമാണെങ്കിലും ഞാൻ‍ തള്ളിക്കളയുന്നില്ല. രാജ്യത്തിന്റെ പ്രസിഡന്റ് എന്നത് ഡ്രീം ജോബ് ആണ്. ഏറ്റവും സ്മാർ‍ട്ടായ പ്രസിഡന്റ് ആകാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, സ്മാർട്ടായ ആളുകളെ കണ്ടെത്തി അവരോടു വിനയത്തോടെ കാര്യങ്ങൾ ചെയ്യാൻ പറയാൻ എനിക്കു സാധിക്കും.’ വലിയതും അതേസമയം, അത്രത്തോളം മോശപ്പെട്ടതുമായ പദവി എന്നാണു പ്രസിഡന്റ് സ്ഥാനത്തെ അവർ തമാശരൂപേണ വിശേഷിപ്പിച്ചത്. 

 റപീനോ (2018)

സ്ത്രീവിരോധിയും വംശീയവാദിയുമാണു ട്രംപ്. അയാളൊരു മോശം മനുഷ്യനാണ്. 

2019: ലോകകപ്പ് ജേതാക്കളായി ക്ഷണം കിട്ടിയാലും ട്രംപ് ഇരിക്കുന്ന നശിച്ച വൈറ്റ് ഹൗസിലേക്ക് ഞാൻ പോകില്ല. 

ഇന്നലെ: വേണ്ടിവന്നാൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഞാൻ മത്സരിക്കും.  

ട്രംപ്(2018)

റപീനോ ഒരിക്കലും അമേരിക്ക എന്ന രാജ്യത്തെ പുച്ഛിക്കരുത്. വൈറ്റ് ഹൗസിനെയോ ദേശീയ പതാകയെയോ നിന്ദിക്കരുത്. 

2019:ആദ്യം നന്നായി കളിക്കൂ, എന്നിട്ടാകാം വാചകമടി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com