ADVERTISEMENT

തിരുവനന്തപുരം∙ അർജുന പുരസ്കാരത്തിന് ഇത്തവണയും പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി മലയാളി ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്. ‘ഈ രാജ്യത്തിന്റെ കാര്യം കോമഡി’യാണ് എന്നർഥം വരുന്ന ഇംഗ്ലിഷ് ഹാഷ്ടാഗ് സഹിതമാണ് പ്രണോയിയുടെ പ്രതികരണം. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും മെഡൽ നേടിയവരെ പരിഗണിക്കാതെ പ്രധാന ടൂർണമെന്റുകളിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്തവരെയാണ് ബാഡ്മിന്റൻ അസോസിയേഷൻ ശുപാർശ ചെയ്തതെന്ന് പ്രണോയ് വിമർശിച്ചു. അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞ വർഷവും പ്രണോയ് രംഗത്തെത്തിയിരുന്നു.

‘#അർജുനഅവാർഡ്സ്. പഴയ അതേ കഥ തന്നെ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും മെഡൽ നേടിയ താരത്തിന് ബാഡ്മിന്റൻ അസോസിയേഷന്റെ ശുപാർശയില്ല. പകരം ഈ സുപ്രധാന കായികമേളകളിലൊന്നും പങ്കെടുത്തിട്ടു പോലുമില്ലാത്ത താരത്തിന് ശുപാർശ നൽകുകയും ചെയ്തു. വാഹ്... ‘#ഈരാജ്യത്തിന്റെകാര്യംതമാശയാണ്’ – പ്രണോയ് കുറിച്ചു.

ബാഡ്മിന്റൻ ഡബിൾസ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിൾസ് താരമായ സമീർ വർമ എന്നിവരെയാണ് ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) ഇത്തവണ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. കഴിഞ്ഞ നാലു വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾക്ക് താരങ്ങളെ ശുപാർശ ചെയ്തതെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് #thiscountryisajoke എന്ന ഹാഷ്ടാഗുമായി പ്രണോയിയുടെ രൂക്ഷപ്രതികരണം.

കഴിഞ്ഞ വർഷവും അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തവരിൽ തന്റെ പേരില്ലാത്തതിനെതിരെ പ്രണോയ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രണോയ് പിൻ ചെയ്ത് ഏറ്റവും മുകളിൽ വച്ചിട്ടുമുണ്ട്. അന്നത്തെ ട്വീറ്റിന്റെ പരിഭാഷ ഇങ്ങനെ:

‘അവാർഡ് പട്ടികയിൽ നിങ്ങളുടെ പേരു വരണമെങ്കിൽ, പട്ടികയിൽ പേരു ചേർക്കാൻ കഴിവുള്ളവരുമായി നിങ്ങൾക്ക് അടുപ്പമുണ്ടെന്ന് ഉറപ്പാക്കുക. നമ്മുടെ രാജ്യത്ത് കളത്തിലെ പ്രകടനം പരിഗണനാ വിഷയമേയല്ല. തീർത്തും കഷ്ടമെന്നല്ലാതെ എന്തുപറയാൻ! നിങ്ങൾക്ക് കഴിയുന്നിടത്തോളം കാലം കളി തുടരുക’ – പ്രണോയ് എഴുതി.

English Summary: ‘This country is a joke’: HS Prannoy hits out at Arjuna Award selection criteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com