ADVERTISEMENT

മോസ്കോ∙ 2036 വരെ ഭരണം തുടരാൻ അവസരമൊരുക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചതോടെ വീണ്ടും ശ്രദ്ധ നേടുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർപുടിൻ. 77.9 ശതമാനം പേരാണ് ഭേദഗതിയെ അനുകൂലിച്ച് വോട്ടു ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടെ പുടിന് ലഭിക്കുന്ന കൂടിയ ജനപിന്തുണയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവെന്ന നേട്ടവും പുടിനു സ്വന്തം. ‘രാഷ്ട്രീയക്കളി’യിൽ മാത്രമല്ല, ശരിക്കും കളിയിലും ‘പുലി’യാണ് പുടിനെന്ന് എത്ര പേർക്കറിയാം? പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായിരിക്കെ സജീവ നായകൻ എന്ന ഖ്യാതി സൃഷ്‌ടിച്ച പുടിൻ കരുത്തിന്റെ പ്രതീകം കൂടിയാണ്. 

അമച്വർ ഗുസ്തിയുെട രൂപമായ സാംബോ എന്ന സോവിയറ്റ് ആയോധനകലയിലൂടെയാണ് പുടിന്റെ കായിക അരങ്ങേറ്റം. 14–ാം വയസിൽ സാംബോ പരിശീലിച്ച പുടിൻ പിന്നീട് തന്റെ വഴി അതുമാത്രല്ല, ജൂഡോയാണെന്ന് മനസിലാക്കി അതിലേക്കും തിരിഞ്ഞു. പ്രാദേശിക തലത്തിൽ സാംബോയിലും ജൂഡോയിലും കിരീടങ്ങൾ സ്വന്തമാക്കിയ ചരിത്രം അദ്ദേഹത്തിനുണ്ട്. ഇപ്പോഴും ജൂഡോയിലും കരാട്ടെയിലും തിളങ്ങുന്ന താരമാണ് പുടിൻ. 2012ൽ ബ്ലാക്ക് ബെൽറ്റിലെ എട്ടാം ഡാൻ സ്വന്തമാക്കിയതിലൂടെ, ആ നേട്ടം കൈവരിച്ച ആദ്യ റഷ്യക്കാരൻ എന്ന ബഹുമതി അദ്ദേഹം നേടിയിരുന്നു. ജൂഡോ എന്ന ആയോധനകലയിൽ ആഴമേറിയ അറിവാണ് പുടിനുള്ളത്. ജൂഡോ വിത്ത് വ്ലാഡിമിർ പുടിൻ എന്ന റഷ്യൻ പുസ്തകത്തിന്റെ സഹരചയിതാവാണ് അദ്ദേഹം. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ജൂഡോ: ഹിസ്റ്ററി, തിയറി, പ്രാക്ടീസ്. 

എന്നാൽ ജൂഡോയിൽ അദ്ദേഹത്തിന് കാര്യമായ അവബോധമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ‘സ്കില്ലുകൾ’ തൊളിയിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പോലും ഇതേവരെ പുറത്തുവിട്ടിട്ടില്ലെന്നു വിമർശിക്കുന്നവരുമുണ്ട്. ജൂഡോയിലുള്ള വൈദഗ്ധ്യം പ്രദർശിപ്പിക്കാൻ കിട്ടുന്ന അവസരമൊന്നും പൊതുവേദിയിൽ പുടിന്‍ പാഴാക്കാറില്ല. എന്നാൽ ഇതൊക്കെ വെറും ‘അഭ്യാസം’ എന്നൊരു ആരോപണവുമുണ്ട്. 2009ൽ പ്രധാനമന്ത്രിയായിരിക്കെ മോസ്കോയിൽ ജൂഡോ താരങ്ങളെ മലർത്തിയടിച്ച പുടിനുനേരെ വലിയ വിമർശനമാണ് ഉയർന്നത്.

റഷ്യൻ ജൂഡോ ടീമിന്റെ പരിശീലനവേദിയിലേക്ക് വെള്ള കായികവേഷവും ബ്ലാക്ക് ബെൽറ്റുമണിഞ്ഞു പ്രധാനമന്ത്രി പുടിൻ എത്തിയപ്പോൾ ഒരു പോരാട്ടം മണത്തെങ്കിലും ആരും അത്ര വലിയ പ്രകടനം പ്രതീക്ഷിച്ചില്ല. മറുപക്ഷത്ത് ദേശീയ ടീം. ആചാരപ്രകാരം വണങ്ങി വേദിയിലേക്കു കയറിയ പുടിൻ പക്ഷേ, നിമിഷങ്ങൾക്കകം ദേശീയ ടീമിലെ താരങ്ങളിൽ ചിലരെ നിലംപരിചാക്കി. മുഖ്യപരിശീലകനും ഒളിംപിക് സ്വർണമെഡൽ ജേതാവുമായ ഇസിയോ ഗാംബയ്‌ക്കു പോലും അൻപത്തേഴുകാരനായ പുടിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പോരാട്ടം കഴിഞ്ഞപ്പോൾ പുടിൻ പരിശീലകന്റെ അടുത്തെത്തി ഇതുകൂടി പറഞ്ഞാണ് വേദിവിട്ടത്: ‘നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ എന്നെക്കൂടി ടീമിൽ ഉൾപ്പെടുത്താം’.

പ്രസിഡന്റ് സ്‌ഥാനത്തേക്കു തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു അന്ന് പുടിൻ. പുടിന്റെ ജൂഡോ പ്രകടനം ദേശീയ ടിവി ചാനൽ സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രിക്കുവേണ്ടി താരങ്ങൾ തോറ്റുകൊടുക്കുകയായിരുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുകകൂടി ചെയ്തു. 

infantino-putin-grabar-macron
റഷ്യ ആതിഥ്യം വഹിച്ച 2018 ഫിഫ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ, ക്രൊയേഷ്യൻ പ്രധാനമന്ത്രി കോളിൻഡ ഗ്രാബർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മാക്രോ എന്നിവർക്കൊപ്പം പുടിൻ (ഫയൽ ചിത്രം)

കായികതാരം എന്ന നിലയിൽമാത്രമല്ല, സംഘാടകനെന്ന നിലയിലും പുടിന്റെ കഴിവുകൾ ലോകം കണ്ടതാണ്. 2014ൽ സോച്ചിയിൽ നടന്ന ശീതകാല ഒളിംപിക്സിനും 2018ലെ റഷ്യൻ ലോകകപ്പിനുമൊക്കെ വേദി സംഘടിപ്പിച്ചത് പുടിന്റെ കൂടി ശ്രമഫലമായിരുന്നു. ഈ മേളകൾ നടക്കുമ്പോൾ വീഴ്ചവരാതിരിക്കാൻ പുടിൻ അതീവ ശ്രദ്ധ ചെലുത്തി. എവിടെയെങ്കിലും പിഴവും സംഭവിച്ചാൽ വിരൽ ചൂണ്ടപ്പെടുക റഷ്യ എന്ന രാജ്യത്തിനുനേർക്കു മാത്രമല്ല, ഭരണാധികാരിയായ തനിക്കു നേരെകൂടിയാണെന്ന് പുടിന് നന്നായി അറിയാമായിരുന്നു. റഷ്യയ്ക്ക് വേദി അനുവദിച്ചു കിട്ടിയതു മുതൽ മൈതാനത്ത് ഒരു മിഡ്ഫീൽഡ് ജനറലിനെപ്പോലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചത് പുടിൻ ആയിരുന്നു. 2018 ലോകകപ്പ് കലാശപ്പോരാട്ടം കാണാൻ അന്ന് ഫൈനലിൽ കടന്ന ക്രൊയേഷ്യയുടെയും ഫ്രാൻസിന്റെയും പ്രസിഡന്റുമാരെ വേദിയിലെത്തിക്കാനായത് പുടിന്റെ നയതന്ത്രവൈദഗ്ദ്യത്തിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെടുന്നു. 

എന്നാൽ മരുന്നടിയുടെ പേരിൽ കഴിഞ്ഞ വർഷം അവസാനം ലോക ഉത്തേജകവിരുദ്ധ ഏജൻസി (വാഡ) റഷ്യയ്ക്കു 4 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത് പുടിനും തിരിച്ചടിയായി. വിലക്കുമൂലം ഇക്കാലയളവി‍ൽ ഒരു പ്രധാന ചാംപ്യൻഷിപ്പിലും റഷ്യൻ താരങ്ങൾക്കു മത്സരിക്കാൻ അനുമതിയില്ല. കായികതാരങ്ങളുടെ ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ലബോറട്ടറി രേഖകളിൽ കൃത്രിമം കാട്ടിയതിനാണു നടപടി. പ്രസിഡന്റ് പുടിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കോ റഷ്യൻ ഒളിംപിക് അസോസിയേഷൻ പ്രതിനിധികൾക്കോ ലോക മത്സരവേദികളി‍ൽ പ്രത്യക്ഷപ്പെടാനും കഴിയില്ല. മരുന്നടി വിവാദംമൂലം 2015 മുതൽ റഷ്യയുടെമേൽ പലവിധത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദീർഘകാല വിലക്ക് ഇതാദ്യമാണ്. രാജ്യത്തിന്റെ തലവനെന്ന നിലയിൽ പുടിന് ഇതു വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. വിലക്കുകാരണം റിയോ ഒളിംപിക്സ് (2016), ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് (2017, 2019), ശീതകാല ഒളിംപിക്സ് (2018) എന്നിവയിൽ റഷ്യൻ താരങ്ങൾ നിഷ്പക്ഷ പതാകയ്ക്കു കീഴിലാണു മത്സരിച്ചത്.

English Summary: Russian President Vladimir Putin and his liking for Judo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com