വിവാദത്തിനിടെ മാനേജരുമായി വഴിപിരിഞ്ഞ് ദ്യുതി ചന്ദ്; പരസ്യ പ്രഖ്യാപനം ട്വീറ്റിലൂടെ
Mail This Article
ഭുവനേശ്വർ∙ പ്രശസ്ത ഇന്ത്യൻ അത്‍ലീറ്റ് ദ്യുതി ചന്ദും മാനേജർ തപി മിശ്രയും വഴിപിരിഞ്ഞു. മാനേജരായിരുന്ന തപി മിശ്രയുമായി പിരിഞ്ഞ കാര്യം ദ്യുതി ചന്ദ് തന്നെയാണ് പരസ്യമാക്കിയത്. പരസ്പര സമ്മതത്തോടെയാണ് പിരിയാൻ തീരുമാനിച്ചതെന്ന് ദ്യുതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിൽ ആഡംബർ കാർ വിൽക്കാൻ പോകുന്നതായി അറിയിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ദ്യുതി വിവാദത്തിൽ കുടുങ്ങിയിരുന്നു.
‘പ്രസ്താവന: എന്റെ മാനേജരായ തപി മിശ്രയുമായി പരസ്പ സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു. ജോലിയിൽ വളരെ ദൃഢമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. പുതിയ മാനേജരെ കണ്ടെത്തുന്നതുവരെ ദ്യുതിചന്ദ് അറ്റ് ജിമെയിൽ ഡോട്.കോം എന്ന അഡ്രസിൽ ബന്ധപ്പെടുക’ – ദ്യുതി ട്വിറ്ററിൽ കുറിച്ചു.
പരിശീലനത്തിന് പണം കണ്ടെത്താൻ ആഡംബര കാർ വിൽക്കാനുണ്ടെന്ന് പ്രഖ്യാപിച്ച് വിവാദത്തിൽ ചാടിയതിനു പിന്നാലെയാണ് മാനേജരുമായി വഴിപിരിയാനുള്ള ദ്യുതിയുടെ തീരുമാനം. രാജ്യം ഏറെ പ്രതീക്ഷ വയ്ക്കുന്ന അത്‌ലീറ്റ് പരിശീലന ചെലവിനായി കാർ വിൽക്കേണ്ട അവസ്ഥ വന്നത് ദ്യുതിയുടെ മാതൃ സംസ്ഥാനമായ ഒഡീഷയിലെ സർക്കാരിനെതിരെ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.
ഇതിനു പിന്നാലെ ദ്യുതി നിലപാട് മയപ്പെടുത്തിയെങ്കിലും, താരത്തിന് ഇതുവരെ നൽകിയ എല്ലാ സഹായങ്ങളുടെയും വിശദമായ കണക്ക് ഒഡീഷ സർക്കാർ പുറത്തുവിട്ടത് വിവാദം പുതിയ തലത്തിലേക്ക് ഉയർത്തി. സർക്കാരിന്റെ നടപടിയെ വിമർശിച്ച് ദ്യുതിയും രംഗത്തെത്തിയിരുന്നു.
English Summary: Indian Sprinter Dutee Chand Disassociates From Her Manager Tapi Mishra