20–ാം വയസ്സിൽ മറഞ്ഞു പോയി, മഞ്ഞിലെ നർത്തകി; ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കി
Mail This Article
സിഡ്നി ∙ 2018 പ്യോങ്ചാങ് ശീതകാല ഒളിംപിക്സിൽ ഓസ്ട്രേലിയയ്ക്കു വേണ്ടി മത്സരിച്ച ഫിഗർ സ്കേറ്റിങ് താരം എകാതെറിന കാറ്റിയ അലക്സാൻഡ്രോവ്സ്ക്യായയ്ക്ക് (20) ദാരുണാന്ത്യം. അപസ്മാരവും വിഷാദരോഗവും കാരണം വലഞ്ഞ കാറ്റിയ മോസ്കോയിലെ ഒരു ഫ്ലാറ്റിൽ നിന്നു ചാടി ജീവനൊടുക്കി. രാജ്യാന്തര സ്കേറ്റിങ് യൂണിയനാണ് കാറ്റിയയുടെ മരണം സ്ഥിരീകരിച്ചത്. ഐസ് കട്ടയിൽ നടത്തുന്ന ശാരീരികാഭ്യാസ പ്രകടനമാണു ഫിഗർ സ്കേറ്റിങ്.
റഷ്യയിലാണ് ജനിച്ചതെങ്കിലും കായിക വേദികളിൽ ഓസ്ട്രേലിയയെയാണ് പ്രതിനിധീകരിച്ചിരുന്നത്. മോസ്കോയിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നാണ് കാറ്റിയ താഴേക്ക് ചാടിയത്. കാറ്റിയയുടെ മൃതദേഹം മോസ്കോയിലെ തെരുവിൽനിന്ന് കണ്ടെത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
അപസ്മാരം സ്ഥിരീകരിച്ചതോടെ കായികരംഗം വിട്ട താരം അമ്മയോടൊപ്പം റഷ്യയിലേക്കു താമസം മാറ്റിയിരുന്നു. ഓസ്ട്രേലിയക്കാരനായ ഹാർലി വിൻഡ്സറിനൊപ്പം 2017ൽ ലോക ജൂനിയർ ചാംപ്യൻ പട്ടം നേടിയ കാറ്റിയ ഒളിംപിക്സിലും അദ്ദേഹത്തോടൊപ്പമാണ് മത്സരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കാറ്റിയയ്ക്ക് കായികരംഗത്ത് തുടരാനാകാത്ത അവസ്ഥയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിൻഡ്സർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കാറ്റിയയുടെ ആകസ്മിക നിര്യാണത്തിന്റെ ഷോക്കിലാണ് താനെന്ന് വിൻഡ്സർ മരണവാർത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
English Summary: Olympic figure skater Ekaterina Alexandrovskaya dies at age 20
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)