ഒളിംപിക്സ് വേണ്ടെന്നു വയ്ക്കാം, ഇതു പറ്റില്ല; കോവിഡിനിടെ ജപ്പാനിൽ സുമോ ഗുസ്തി!
Mail This Article
ടോക്കിയോ ∙ ജപ്പാൻകാർ ഒളിംപിക്സ് അടക്കം എന്തും വേണ്ടെന്നു വയ്ക്കും; പക്ഷേ സുമോ ഗുസ്തി മാത്രം പറ്റില്ലെന്നു പറയരുത്. കോവിഡ് മൂലം രണ്ടാഴ്ച വൈകിയെങ്കിലും ജൂലൈയിലെ സുമോ ഫെസ്റ്റിവൽ ടോക്കിയോയിൽ ആരംഭിച്ചു. അതും കാണികൾക്കു മുന്നിൽ തന്നെ! സാമൂഹിക അകലവും മാസ്ക് ധരിക്കലും നിർബന്ധമാക്കി രണ്ടായിരത്തി അഞ്ഞൂറോളം പേരെയാണ് മത്സരം കാണാൻ അനുവദിച്ചത്. സ്റ്റേഡിയത്തിന്റെ ആകെ ശേഷി 11,000 ആണ്. ജൂലൈ 10 മുതൽ അയ്യായിരം പേരിൽ കൂടാതെ കായിക മത്സരങ്ങൾ നടത്താമെന്ന സർക്കാരിന്റെ നിർദേശം പാലിച്ചാണിത്.
∙ കാർ ഓടിക്കരുത് !
500 വർഷത്തെ പഴക്കമുണ്ട് സുമോ ഗുസ്തിക്ക്. റികിഷി എന്നാണ് ഗുസ്തിക്കാരനെ വിളിക്കുന്നത്. മത്സരത്തിനിടെ വീണാൽ തലയ്ക്ക് പരുക്ക് പറ്റാതിരിക്കാനാണ് റികിഷികൾ മുടി നന്നായി എണ്ണ തേച്ച് ഉയർത്തിക്കെട്ടി വയ്ക്കുന്നത്. ഗുസ്തിക്കാർ അരയിൽ ചുറ്റുന്ന തുണിക്ക് 9 മീറ്റർ നീളവും രണ്ട് അടി വീതിയുമുണ്ട്. 18 അടി നീളവും വീതിയുമുള്ള ദൊഹിയോ എന്ന റിങ്ങിലാണ് ഗുസ്തി നടക്കുക. ഗുസ്തിക്കാർ പുറത്തു പോകുമ്പോൾ പോലും പരമ്പരാഗത വസ്ത്രമേ ധരിക്കുകയുള്ളു. സുമോ ഗുസ്തിക്കാർ കാർ ഓടിക്കരുതെന്നു വരെ സുമോ ഗുസ്തി അസോസിയേഷന്റെ നിർദേശമുണ്ട്!
∙ യോകോസുന
സുമോ ഗുസ്തിയിലെ ഏറ്റവും ഉയർന്ന റാങ്ക് യോകോസുന ആണ്. 2 യോകോസുനമാരാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. ഹകുഹോ ഷോയും കാകുർയുവും. രണ്ടു പേരും മംഗോളിയക്കാർ. ഇന്നലെ ഹകുഹോ ജയത്തോടെ തുടങ്ങി. കാകുർയു തോറ്റുപോയി.
∙ 295
ലോകത്തെ ഏറ്റവും ഭാരം കൂടിയ സുമോ ഗുസ്തിതാരം റഷ്യക്കാരൻ ഒറോറ സതോഷി ആയിരുന്നു. ശരീരഭാരം 295 കിലോഗ്രാം. 2018ൽ ഇദ്ദേഹം വിരമിച്ചു.
English Summary: Despite rising infections, sumo wrestling returns in front of fans in Japan