ദേശീയ ഉത്തേജക പരിശോധനാ ലാബിന്റെ അംഗീകാരം പോയി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ ഒളിംപിക്സ് തയാറെടുപ്പുകൾക്കു തിരിച്ചടിയായി ദേശീയ ഉത്തേജക പരിശോധനാ ലാബിന്റെ (എൻഡിടിഎൽ) അംഗീകാരം വീണ്ടും റദ്ദാക്കി. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണു രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) നടപടി. ഇതേ കാരണത്താൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 6 മാസത്തേക്കു ലാബിന്റെ അംഗീകാരം റദ്ദാക്കിയിരുന്നു.
കായികതാരങ്ങളുടെ മൂത്ര, രക്ത സാംപിളുകൾ പരിശോധിച്ച് മരുന്നടിച്ചിട്ടുണ്ടോയെന്നു പ്രഖ്യാപിക്കാൻ ഇനി ഡൽഹിയിലെ ലാബിനു കഴിയില്ല. വാഡ നടപടിക്കെതിരെ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്.
അടുത്ത വർഷത്തെ ടോക്കിയോ ഒളിംപിക്സിനു മുൻപായി ഇന്ത്യൻ താരങ്ങളുടെ സാംപിൾ പരിശോധന ഇനി ഈ ലാബിൽ നടത്താനാവില്ല. ചെലവേറുമെന്നതിനാൽ സാംപിളുകൾ വിദേശത്തേക്ക് അയച്ചു പരിശോധന നടത്താൻ പരിമിതികളുമുണ്ട്. ലാബിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു കേന്ദ്ര കായികമന്ത്രി കിരൺ റിജിജു പറഞ്ഞു.