ADVERTISEMENT

ഏഷ്യൻ ഗെയിംസ് പോലൊരു ലോക വേദിയിൽ നേടിയ വെള്ളി മെഡൽ രണ്ടു വർഷങ്ങൾക്കിപ്പുറം സ്വർണമെഡലായി രൂപാന്തരപ്പെടുക! അത്തരമൊരു വിസ്മയത്തിനു നടുവിലാണ് 2018ൽ ഇന്തൊനീഷ്യയിെല ജക്കാർത്തയിൽ അരങ്ങേറിയ 18–ാമത് ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ മലയാളി താരം വൈ.മുഹമ്മദ് അനസ് ഉൾപ്പെട്ട ഇന്ത്യയുടെ 4–400 മീറ്റർ മിക്സ്ഡ് റിലേ ടീം. അന്നു സ്വർണം നേടിയ ബഹ്റൈൻ ടീമിലുണ്ടായിരുന്ന കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയതോടെയാണ് ഇന്ത്യ അന്നു നേടിയ വെള്ളി സ്വർണമായി മാറിയത്.  അനസിനൊപ്പം അന്ന് ടീമിലുണ്ടായിരുന്നത് എം.ആർ.പൂവമ്മ, ആരോക്യ രാജീവ്, ഹിമ ദാസ് എന്നിവർ. വിലക്കു വന്നതോടെ ബഹ്റൈന്റെ സ്വർണം തിരിച്ചെടുത്ത് രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് സമ്മാനിക്കാനാണ് ഏഷ്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനം. 

ഏഷ്യൻ ഗെയിംസ് അത്‌‍ലറ്റിക്സുകളിലെ റിലേ ഇനങ്ങളിൽ മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം സ്വർണം അണിഞ്ഞതിന് ചരിത്രം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1951ൽ ഡൽഹിയിൽ അരങ്ങേറിയ ആദ്യ ഏഷ്യൻ ഗെയിംസിൽത്തന്നെ മലയാളികൾ സ്വർണം കഴുത്തിലണിഞ്ഞിട്ടുണ്ട് (ഫുട്ബോളിൽ തിരുവല്ല പാപ്പനും  കോട്ടയം സാലിയും). എന്നാൽ റിലേ ഇനങ്ങളിൽ മലയാളി ആദ്യമായി സ്വർണം കൈക്കലാക്കുന്നത് 1986ൽ മാത്രം. അന്ന് സോളിൽ നടന്ന ഗെയിംസിലാണ് മലയാളികൾ ഉൾപ്പെട്ട ടീം ഒരു റിലേ മൽസരത്തിൽ ജേതാക്കളാകുന്നത്: വനിതകളുടെ 400 മീറ്റർ റിലേ. പി. ടി. ഉഷയ്‌ക്കൊപ്പം അന്ന് വിക്‌ടറി സ്‌റ്റാന്റിൽ നിൽക്കാൻ മറ്റു രണ്ടുമലയാളികൾ കൂടിയുണ്ടായിരുന്നു, എം.ഡി. വത്സമ്മയും ഷൈനി ഏബ്രഹാമും.

2002 ബുസാൻ മേളയും മലയാളിയെ നിരാശപ്പെടുത്തിയില്ല. 14-ാമത് ഏഷ്യൻ ഗെയിംസിനു തിരശീല വീണപ്പോൾ കേരള കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടു. ഏറ്റവും കൂടുതൽ മലയാളികൾ ഏഷ്യാഡ് സ്വർണം സ്വന്തമാക്കിയ മേള എന്ന ബഹുമതി ബുസാൻ ഗെയിംസിന് അവകാശപ്പെട്ടതാണ്. വ്യക്‌തിഗതയിനങ്ങളിലും ടീം ഇനങ്ങളിലുമായി മൊത്തം നാലു മലയാളികളാണു ബുസാൻ ഗെയിംസിൽ സ്വർണം കഴുത്തിലണിഞ്ഞത്. ലോങ്‌ജംപിൽ അഞ്‌ജു ബോബി ജോർജ്, തുടർന്ന് 800 മീറ്ററിൽ കെ.എം. ബീനാമോൾ എന്നിവർ സ്വർണം നേടി. സ്വർണം നേടിയ വനിതകളുടെ 400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ രണ്ടു മലയാളികളുണ്ടായിരുന്നു, ബീനാമോളും ജിൻസി ഫിലിപ്പും.  2006ൽ സ്വർണം നേടിയ വനിതകളുടെ 4–400 മീ. റിലേ ടീമിൽ ഓടാൻ ചിത്ര കെ. സോമൻ എന്ന മലയാളിയുണ്ടായിരുന്നു.

2010ൽ ഗ്വാങ്‌ചൗവിൽ വനിതകൾ സ്വർണം നേടിയ 4–400 മീ. റിലേയിൽ സിനി ജോസ് ഇന്ത്യയ്‌ക്കുവേണ്ടി ഓടി. ചിത്ര കെ. സോമൻ റിസർവ് ആയി അന്ന് ടീമിലുണ്ടായിരുന്നു. 2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചോണിൽ നടന്ന 17–ാമത് മേളയിൽ രണ്ടു മലയാളികൾക്കുമാത്രമാണു സ്വർണം കഴുത്തിലണിയാനായത്. ഹോക്കി ഗോൾകീപ്പറായിരുന്ന പി. ആർ. ശ്രീജേഷും  4–400 മീ. റിലേയിൽ ടിന്റു ലൂക്കയും സ്വർണം നേടി. റിലേയിൽ ടിന്റുവിന്റെ മിന്നുന്ന പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചതും. 2018ൽ ജക്കാർത്തയിൽവച്ച് റിലേയിൽത്തന്നെ മറ്റൊരു സ്വർണവും ഇന്ത്യ നേടിയിരുന്നു. 4–400 മീറ്റർ റിലേയിൽ സ്വർണം പിടിച്ച വനിതാ റിലേ ടീമിൽ അംഗമായിരുന്നു  കണ്ണൂർ കാങ്കോൽ സ്വദേശിനിയായ വി.കെ. വിസ്മയ.

English Summary: Asian Games 2018, Mixed Relay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com