ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഹോക്കിയുടെ വിജയചരിതങ്ങളിൽ ഏറ്റവും അമൂല്യമായൊരു ഏടാണ് 1936ലെ ബർലിൻ ഒളിംപിക്സിൽ നേടിയ സുവർണ വിജയം. ഇന്ത്യൻ സ്വാതന്ത്ര്യത്തിനും 11 വർഷങ്ങൾക്കു മുൻപൊരു ഓഗസ്റ്റ് 15നാണ് ആതിഥേയരായ ജർമനിയെ കലാശപ്പോരിൽ കീഴടക്കി ഇന്ത്യ ഹാട്രിക് സ്വർണം നേടിയത്. ജർമൻ സ്വേച്ഛാധിപതി സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ നോക്കിയിരിക്കെ, ആതിഥേയരായ ജർമനിയെത്തന്നെ വീഴ്ത്തി ആധികാരിക വിജയവുമായാണ് ഇന്ത്യ കിരീടം തോട്ടത്. ഹോക്കി ഇതിഹാസം ധ്യാൻചന്ദ് ഇന്ത്യയെ നയിച്ച ആ ഒളിംപിക്സിൽ, ഒരു മൽസരത്തിൽപ്പോലും തോൽക്കാതെ ഫൈനലിൽ ആതിഥേയരായ ജർമനിയെ തോൽപ്പിച്ചത് 8–1 എന്ന കൂറ്റൻ സ്കോറിൽ!

എല്ലാംകൊണ്ടും ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ സുവർണ ഏടായി മാറിയ ഈ വിജയത്തിനൊപ്പം, ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുന്ന മറ്റൊരു സംഭവം കൂടി ഇതാ പുറത്തുവരുന്നു. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ പരിശീലകൻ കൂടിയായ സയിദ് അലി സിബ്ടയ്ൻ നഖ്‌വിയാണ് അന്നത്തെ ഇന്ത്യൻ നായകൻ ധ്യാൻചന്ദുമായി ബന്ധപ്പെട്ട ഈ സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. അന്ന് ഇന്ത്യൻ വിജയത്തിന് നേതൃത്വം നൽകിയ സൈനികൻ കൂടിയായ ധ്യാൻചന്ദിനെ, മെഡൽദാനത്തിനിടെ ഹിറ്റ്‍‌ലർ ജർമൻ സൈന്യത്തിൽ ചേരാൻ ക്ഷണിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. ലോകരാജ്യങ്ങൾ ഒന്നടങ്കം ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ജർമൻ ഏകാധിപതിക്ക് ധ്യാൻചന്ദ് നൽകിയ മറുപടിയോ? അതിലേക്കു വരാം.

1936ലെ ഒളിംപിക്സിനു വേദിയൊരുക്കിയത് ജർമനിയിലെ ബർലിനാണ്. അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ സർവാധിപനായി വാണരുളുന്ന കാലം. തന്റെ അധികാരം കാണിക്കാനായി മാത്രമാണ് ഒളിംപിക്സ് വേദിക്കുള്ള അവകാശം അദ്ദേഹം നേടിയെടുത്തത്. നാസി ആധിപത്യം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങിലും മറ്റും എല്ലാ രാജ്യക്കാരും ഹിറ്റ്ലറുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മട്ടിൽ അദ്ദേഹത്തെ വണങ്ങി നീങ്ങിയപ്പോൾ, അദ്ദേഹത്തെ ഗൗനിക്കാതെ നടന്നു നീങ്ങിയതു രണ്ടുകൂട്ടർ മാത്രമാണ്– അമേരിക്കൻ ഒളിംപിക് സംഘവും ഇന്ത്യൻ ഹോക്കി ടീമും. അമേരിക്കയുടെ നടപടി ജർമനി നേരത്തെ ഊഹിച്ചതാണ്. ഇന്ത്യൻ ടീമിന്റെ ‘ധിക്കാരം’ കണ്ട് കാണികളും ഹിറ്റ്ലറും ഞെട്ടി. ഇതു ജർമനിയിൽ വൻ പ്രതിഷേധത്തിനു വഴിവച്ചു. ഇന്ത്യയൊട്ടാകെ അലയടിച്ച ദേശീയതയുടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും നിലപാടാണ് ഒളിംപിക് ടീമിലും നിഴലിച്ചുനിന്നത്.

അന്ന് സെമിയിൽ കരുത്തരായ ഫ്രാൻസിനെ എതിരില്ലാത്ത 10 ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ക്യാപ്റ്റൻ ധ്യാൻചന്ദ് നാലു ഗോളുകളുമായി മുന്നിൽനിന്ന് നയിച്ചു. ഓഗസ്റ്റ് 15ന് നടക്കുന്ന ഫൈനലിൽ ആതിഥേയരായ ജർമനിയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. അന്ന് വിജയം ചൂടാനുള്ള ആവേശത്തേക്കാൾ ഇന്ത്യൻ താരങ്ങളെ ചൂഴ്ന്നുനിന്നത് ഭയവും ആശങ്കയുമായിരുന്നു. ഫൈനൽ കാണാൻ 40,000ൽ അധികം ജർമൻകാർക്കൊപ്പം സാക്ഷാൽ ഹിറ്റ്ലറും എത്തുമെന്നതായിരുന്നു കാരണം.

പക്ഷേ, ആ ഭയവും ആശങ്കയുമൊന്നും ഇന്ത്യ മൈതാനത്ത് കാട്ടിയില്ല. ഹിറ്റ്ലർ നോക്കിനിൽക്കെ എണ്ണം പറഞ്ഞ് എട്ടു ഗോളുകൾ ജർമൻ വലയിലേക്ക് ഇന്ത്യൻ സംഘം അടിച്ചുകയറ്റിയപ്പോൾ, ഇന്ത്യൻ വല കുലുങ്ങിയത് ഒരിക്കൽമാത്രം (8–1). ധ്യാൻചന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ വിക്ടറി സ്റ്റാൻഡിലേക്കു നടന്നു നീങ്ങിയത്. 1928ലും 1932ലും ഇന്ത്യയായിരുന്നു ജേതാക്കളെങ്കിലും അന്ന് നായകൻ ധ്യാൻ ആയിരുന്നില്ല. പട്ടാളസേവനത്തിനു ബർമീസ് അതിർത്തിയിലേക്കു നിയോഗിക്കപ്പെട്ട ധ്യാൻചന്ദിനു പഞ്ചാബ് റജിമെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ആ വർഷം ഒളിംപിക്സിന് പോകാൻ അനുവാദം വാങ്ങിക്കൊടുത്തതുതന്നെ.

ഇനി നഖ്‌വിയുടെ വാക്കുകളിലൂടെ: ‘ഹോക്കി മാന്ത്രികനെന്ന് അറിയപ്പെട്ടിരുന്ന ദാദ ധ്യാന്‍ചന്ദാണ് അന്ന് ജർമനിക്കെതിരെ ഇന്ത്യയുടെ ആറു ഗോളും നേടിയത്. മെഡൽദാന ചടങ്ങിനിടെ ദാദ ധ്യാൻചന്ദിനെ സല്യൂട്ട് ചെയ്ത ഹിറ്റ്‍ലർ, അദ്ദേഹത്തെ ജർമൻ സൈന്യത്തിലേക്ക് ക്ഷണിച്ചു’ – ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ നഖ്‌വി വ്യക്തമാക്കി.

‘ഹിറ്റ്‍ലറുടെ ക്ഷണം കേട്ട ധ്യാൻചന്ദ് അൽപനേരം നിശബ്ദനായിരുന്നു. സ്റ്റേഡിയം പൂർണമായും നിശബ്ദതയിൽ അമർന്നു. ഹിറ്റ്‍ലറിന്റെ ക്ഷണം ധ്യാൻചന്ദ് നിരസിച്ചാൽ ഒരേയൊരു വെടിയുണ്ടയിൽ അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുമെന്ന് തീർച്ച. ഈ സംഭവം ദാദ തന്നെ എന്നോട് നേരിട്ട് വിവരിച്ചതാണ്. ഹിറ്റ്‌ലർ ഉത്തരത്തിനായി കാത്തുനിൽക്കെ അദ്ദേഹം കണ്ണടച്ച് ഉറച്ച ശബ്ദത്തിൽ മറുപടി നൽകി, ഇന്ത്യ ഒരു വിൽപ്പനച്ചരക്കല്ല’ – നഖ്‌വി വിവരിച്ചു.

‘സ്റ്റേഡിയത്തിലെത്തിയ മുഴുവൻ ആളുകളെയും ഞെട്ടിക്കുന്നതായിരുന്നു ഇതിനോടുള്ള ഹിറ്റ്‍ലറിന്റെ പ്രതികരണം. ദാദ ധ്യാൻചന്ദിന് ഹസ്തദാനം നൽകുന്നതിനു പകരം ഹിറ്റ്‍ലർ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു; മാതൃരാജ്യമായ ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹത്തിന്റെയും ദേശീയ ബോധത്തിന്റെയും പേരിൽ ജർമനിയൊന്നാകെ താങ്കളെ സല്യൂട്ട് ചെയ്യുന്നു’ – നഖ്‍വി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യം എന്ന സ്വപ്നം സാക്ഷാൽക്കരിച്ച 1947 ഓഗസ്റ്റ് 15നു കൃത്യം പതിനൊന്നു വർഷം മുൻപ്, 1936 ഓഗസ്റ്റ് 15നായിരുന്നു ഈ സംഭവം നടന്നത്. അന്ന് ത്രിവർണ പതാക തന്നെ ഉയർത്തി അതിനെ സല്യൂട്ട് ചെയ്താണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് വേദിയിലും ദേശീയത ഉയർത്തിപ്പിടിച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയായിരുന്നു അന്ന് ഹോക്കി ടീം ഉയർത്തിയത്.

English Summary:India is not for sale: Ex-hockey coach recalls Major Dhyan Chand's response to Adolf Hitler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com