ടോക്കിയോ ഒളിംപിക്സിൽ 5000 മീറ്ററിൽ മത്സരിക്കില്ലെന്നു ബ്രിട്ടിഷ് ഒളിംപ്യൻ മോ ഫറാ
Mail This Article
ലണ്ടൻ ∙ തുടർച്ചയായ 2 ഒളിംപിക്സുകളിൽ ഇരട്ട സ്വർണനേട്ടം സ്വന്തമാക്കിയ ബ്രിട്ടന്റെ ചാംപ്യൻ അത്‍ലീറ്റ് മോ ഫറാ (മുഹമ്മദ് ഫറാ) അടുത്ത വർഷത്തെ ടോക്കിയോ ഒളിംപിക്സിൽ താൻ ഒരിനത്തിൽ മാത്രമേ ട്രാക്കിലിറങ്ങൂവെന്നു പ്രഖ്യാപിച്ചു. 2012ലെ ലണ്ടൻ ഒളിംപിക്സിലും 2016ലെ റിയോ ഒളിംപിക്സിലും 5000, 10000 മീറ്ററുകളിൽ ജേതാവായ ഫറാ ടോക്കിയോയിൽ ഇനി 10,000 മീറ്ററിൽ മാത്രമേ മത്സരിക്കൂ.
‘രണ്ടിനങ്ങളിലും മത്സരിക്കാൻ പറ്റുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പ്രായം സമ്മതിക്കുന്നില്ല’ – മുപ്പത്തിയേഴുകാരനായ ഫറാ പറഞ്ഞു. 10,000 മീറ്ററിൽ സ്വർണം നേടാനായാൽ ഈയിനത്തിൽ തുടർച്ചയായ 3 ഒളിംപിക് സ്വർണം നേടുന്ന ആദ്യ അത്‍ലീറ്റ് എന്ന ചരിത്രനേട്ടം ഫറായ്ക്കു സ്വന്തമാക്കാം.
വിരമിക്കൽ, തിരിച്ചുവരവ്; ശേഷം റെക്കോർഡും
2017ൽ സൂറിക് ഡയമണ്ട് ലീഗിൽ 5000 മീറ്ററിൽ സ്വർണം നേടിയശേഷം ഫറാ ട്രാക്കിനോടു വിടപറഞ്ഞതാണ്. പിന്നീടു മാരത്തണിൽ മാത്രമായിരുന്നു ശ്രദ്ധ. എന്നാൽ, കഴിഞ്ഞ നവംബറിൽ ഫറാ തിരിച്ചുവരവ് പ്രഖ്യാപിച്ചു. 3 വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസമാദ്യം ട്രാക്കിലിറങ്ങി; ഒരു മണിക്കൂർ ഓട്ടത്തിലെ ലോക റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്തു. ഒരു മണിക്കൂറിൽ 21.33 കിലോമീറ്റർ ഓടിയാണു ഫറാ റെക്കോർഡിട്ടത്.