ചാട്ടക്കാരൻ അച്ഛൻ, എടുത്തുചാട്ടക്കാരൻ മോൻ
![1200duplantis 1200duplantis](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പോൾവോൾട്ട് താരമായ ഗ്രെഗ് ഡ്യുപ്ലന്റിസും ഹെപ്റ്റാത്‌ലൺ താരമായ ഹെലേനയും മകന് അറിഞ്ഞിട്ട പേരാണ് അർമാൻഡ് മൊണ്ടോ ഡ്യൂപ്ലന്റിസ് എന്നത്. പേരിന്റെ നടുവിലുള്ള ‘മൊണ്ടോ’ എന്ന സ്വീഡിഷ് വാക്കിന്റെ അർഥം ‘ലോകം’ എന്നാണ്. പോൾവോൾട്ട് റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തി ഇരുപതുകാരൻ അർമാൻഡ് ‘ലോകതാര’മായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരിയിൽ 2 തവണ ലോക റെക്കോർഡ് ചുംബിച്ച അർമാൻഡ് കഴിഞ്ഞ ദിവസം ഇതിഹാസതാരം സെർജി ബുബ്കയുടെ ഔട്ട്‌ഡോർ റെക്കോർഡും തകർത്തു.
![armandfamily armandfamily](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഉസൈൻ ബോൾട്ടിനുശേഷം അത്‌ലറ്റിക്‌സിലെ സൂപ്പർതാരം ആരാകുമെന്ന ചോദ്യത്തിന് ഉത്തരമായി പലരും വിരൽ ചൂണ്ടുന്നതു ഡ്യുപ്ലന്റിസിലേക്കാണ്. ചാട്ടം ഡ്യുപ്ലന്റിസിന്റെ രക്തഘടകമാണ്. യുഎസ് പൗരനായ പിതാവ് ഗ്രെഗ് പോളിൽ 5.80 മീറ്റർ വരെ ചാടിയിട്ടുണ്ട്. സ്വീഡൻകാരിയായ ഹെലേന മുൻ ഹെപ്റ്റാത്‌ലൺ അത്‌ലീറ്റാണ്.
യുഎസിൽ ജനിച്ച്, അവിടെ താമസിക്കുന്ന ഡ്യുപ്ലന്റിസ് പക്ഷേ മത്സരിക്കുന്നത് അമ്മവീടായ സ്വീഡനുവേണ്ടിയാണ്. ഡ്യുപ്ലന്റിസിന്റെ ചേട്ടൻ ആന്ദ്രേ ലോക യൂത്ത് ചാംപ്യൻഷിപ്പിൽ സ്വീഡനായി പോൾവോൾട്ടിൽ മത്സരിച്ചിട്ടുണ്ട്. ചേച്ചി അന്റോയ്ൻ ആദ്യം പോൾവോൾട്ടിൽ പരീക്ഷണം നടത്തി; പിന്നീടു ബേസ്‌ബോളിലേക്കു മാറി.
ഗ്രെഗിന്റെയും ഹെലേനയുടെയും സ്വപ്‌നങ്ങൾക്കു ചിറകു കൊടുത്തു പറന്നുയർന്നതു ഡ്യുപ്ലന്റിസാണ്. 2015ൽ 15-ാം വയസ്സിൽ ലോക യൂത്ത് ചാംപ്യൻഷിപ്പിൽ റെക്കോർഡിട്ടു. 18-ാം വയസ്സിൽ അണ്ടർ 20 ലോക റെക്കോർഡ് പേരിലാക്കി. മകന്റെ പരിശീലനത്തിനായി ഗ്രെഗ് യുഎസിലെ വീടിനു പിൻവശത്ത് ഒരു റൺവേയും ജംപിങ് ബെഡും ഒരുക്കിയിരുന്നു. എന്നാൽ, മോൻ ചാടിച്ചാടി തൊട്ടടുത്ത വീടിന്റെ ഇഷ്ടിക മതിലിലേക്കു ലാൻഡ് ചെയ്യുമെന്നായപ്പോൾ വീട്ടിലെ സാഹസം അവസാനിപ്പിച്ചു. പക്ഷേ, ഡ്യുപ്ലന്റിസ് പോളിൽ ചാടിച്ചാടി റെക്കോർഡുകൾ പിന്നെയും എത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നു.