വിവേചനങ്ങൾക്ക് എതിരെ പോരാട്ടം തുടരും: ഹാമിൽട്ടൻ
Mail This Article
ലണ്ടൻ ∙ ‘‘മാറ്റങ്ങൾക്കു വേണ്ടിയുള്ള എന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. ഈ സീസണിൽ ഞാൻ മത്സരിച്ചതു സർക്യൂട്ടിലെ വിജയങ്ങൾക്കു വേണ്ടി മാത്രമായിരുന്നില്ല, കായികലോകത്തെ അസമത്വങ്ങളും അവഗണനകളും ഇല്ലാതാക്കാൻ കൂടിയാണ്.’’ ഫോർമുല വൺ കാറോട്ടത്തിൽ ഏഴാം കിരീടം ചൂടി മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയ ലൂയിസ് ഹാമിൽട്ടന്റെ വാക്കുകൾ.
മറ്റു കായിക പ്രതിഭകളെയെല്ലാം ബ്രിട്ടൻ ‘സർ’ പദവി നൽകി ആദരിക്കുമ്പോൾ കറുത്ത വർഗക്കാരനായതിനാൽ മാത്രം ഹാമിൽട്ടനെ അവഗണിക്കുന്നതായി ആരാധകർക്കിടയിൽ പരാതിയുണ്ട്.
എന്നാൽ ആതുരാലയങ്ങൾ നടത്തുന്നവർ, മഹാമാരിയുടെ കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരൊക്കെയാണ് വാഴ്ത്തപ്പെടേണ്ട നായകരെന്നു ഹാമിൽട്ടൻ പറയുന്നു.
സീസണിൽ 3 മത്സരങ്ങൾ ബാക്കി നിൽക്കെ ടർക്കിഷ് ഗ്രാൻപ്രിയിലെ വിജയത്തോടെയാണു മെഴ്സിഡീസ് താരം ഹാമിൽട്ടൻ കിരീടമുറപ്പിച്ചത്. ഇതോടെ 7 കിരീടങ്ങളെന്ന ജർമൻ ഡ്രൈവർ മൈക്കൽ ഷൂമാക്കറിന്റെ ലോക റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.