ADVERTISEMENT

2012ലെ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യൻ യുവത്വം ആവേശത്തോടെ നോക്കിക്കണ്ട പോരാട്ടമായിരുന്നു സുശീൽ കുമാറിന്റെ ഗുസ്തി ഫൈനൽ. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലം നേടിയ ഫയൽവാൻ അത്തവണ സ്വർണം കൊണ്ടുവരുമെന്നുതന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആവേശം നിറഞ്ഞ കലാശപ്പോരിനൊടുവിൽ സുശീൽ കുമാർ കീഴടങ്ങിയെങ്കിലും വെള്ളിമെഡൽ നേട്ടത്തിന് തിളക്കമേറെയായിരുന്നു. ഒളിംപിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന ഏക ഇന്ത്യക്കാരൻ എന്ന ആ നേട്ടത്തിന് ഇന്നും മാറ്റമില്ല. 2006ൽ അർജുന അവാർഡ് നേടിയ സുശീൽ കുമാർ 2010ൽ ഗുസ്തി ലോക ചാംപ്യനുമായി. 2009ൽ ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന സ്വന്തമാക്കി. 2011ൽ പദ്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു.

ഒരുകാലത്ത് ഇന്ത്യൻ യുവത്വം ആരാധനയോടെ കണ്ടിരുന്ന അതേ സുശീൽ കുമാറിനെയാണ് ഇപ്പോൾ സഹതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നാടുനീളെ അന്വേഷിക്കുന്നത്! അരിച്ചുപെറുക്കിയിട്ടും താരത്തെ കണ്ടെത്താനാകാതെ പോയതോടെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എന്നിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിട്ടും സുശീൽ കുമാർ കാണാമറയത്തു തന്നെ. ഇതിനിടെ താരം മുൻകൂർ ജാമ്യാപേക്ഷയുമായി ഡൽഹി കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആരാധകരുടെ പ്രിയതാരമായിരുന്ന സുശീൽ കുമാറിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചത്?

മേയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. സുശീൽ കുമാർ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവുമായി നടന്ന സംഘട്ടനത്തിൽ സാഗർ റാണ എന്ന യുവ ഗുസ്തി താരമാണു കൊല്ലപ്പെട്ടത്. മുൻ ജൂനിയർ ഗുസ്തി ചാംപ്യനായ 23 വയസുള്ള സാഗർ റാണ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ്. സുശീലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിനു സമീപം സാഗർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു സുശീലിനും കൂടെയുള്ള 9 പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സാക്ഷിമൊഴികളെല്ലാം സുശീലിന് എതിരാണെന്നാണു ഡൽഹി പൊലീസ് പറയുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷനും സംഭവത്തിൽ ആകെ നിരാശയിലാണ്. ഗുസ്തിയിൽ ഇന്ത്യയുടെ ഐക്കൺ താരം കൂടിയായിരുന്നു സുശീൽ കുമാർ. ഗുസ്തിയിൽ സുശീൽ കുമാർ നേടിയ ഒളിംപിക്സ് മെഡലുകൾ ഇന്ത്യയിൽ ഈ കായിക ഇനത്തിനു വൻ പ്രചാരമാണു നേടിക്കൊടുത്തത്. ഇന്ത്യൻ യുവാക്കൾക്കിടയിൽ ഗുസ്തി പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച നേട്ടം. യോഗേശ്വർ ദത്ത്, സാക്ഷി മാലിക്, ബജ്റങ് പുനിയ തുടങ്ങി ഒരുപിടി ലോകോത്തര താരങ്ങൾ ഇന്ത്യയിൽ നിന്നുയർന്നു.

ഗുസ്തിയിൽ എക്കാലത്തെയും ഏറ്റവും ഉയർന്ന പ്രാതിനിധ്യമാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾക്കു കിട്ടിയിരിക്കുന്നത്. എട്ടു പേരാണ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇത് സർവകാല റെക്കോർഡാണ്. സുശീൽ നിരപരാധിയാകണമെന്ന് ആശിക്കുമ്പോഴും തെളിവുകൾ എതിരാണ്.

English Summary: The Downfall of Sushil Kumar: From Olympic Champion to a Murder Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com