അന്ന് സ്വർണം നേടും മുൻപ് ബിന്ദ്രയുടെ തോക്കും കേടായി; അട്ടിമറിയെന്ന് സംശയിച്ചു
Mail This Article
ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയുടെ തോക്ക് കേടായ സംഭവം മുൻ ദേശീയ പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് വിവരിക്കുന്നു.
2008 ബെയ്ജിങ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിനു യോഗ്യത നേടിയ സമയം. ഫൈനലിനു തൊട്ടുമുൻപായി തോക്ക് പരിശോധിക്കാൻ വാമപ്പ് പോലെ വെടിവയ്ക്കാറുണ്ട്. ആദ്യ ശ്രമത്തിൽ ബിന്ദ്രയുടെ സ്കോർ 4. രണ്ടാമത്തേതിൽ 4.2. സ്ഥിരമായി പത്തോ അതിലധികമോ സ്കോർ ചെയ്യുന്ന ബിന്ദ്ര ഞെട്ടിപ്പോയി. തോക്ക് പരിശോധിച്ചപ്പോഴാണ് ലക്ഷ്യത്തിലേക്ക് ഉന്നംപിടിക്കാനുള്ള ‘സൈറ്റ്’ ശരിയായിട്ടല്ലെന്നു കണ്ടെത്തിയത്. പിന്നീടതു ശരിയാക്കിയാണു സ്വർണത്തിലേക്കു ബിന്ദ്ര വെടിവച്ചത്.
ബിന്ദ്രയുടെ തോക്കിന്റെ കാര്യത്തിൽ അട്ടിമറി സംഭവിച്ചോയെന്ന് അന്നു ഞങ്ങൾക്കു സംശയമുണ്ടായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ കസേരയിൽനിന്നു വീണ് ബിന്ദ്രയുടെ റൈഫിളിന്റെ സൈറ്റ് പൊട്ടിപ്പോയിരുന്നു. മുൻപൊരിക്കൽ ജസ്പാൽ റാണ ഒരു മത്സരത്തിന്റെ ഫൈനലിൽ ടൈബ്രേക്കറിൽ മത്സരിക്കവേ പിസ്റ്റളിന്റെ ലിവർ പൊട്ടിപ്പോയതും ഞാൻ ഓർക്കുന്നു. സ്ഥിരമായി ഇത്തരം കാര്യങ്ങൾ സംഭവിക്കാറില്ല.
ഓരോ താരവും സ്ഥിരമായ ഉപയോഗത്തിലൂടെ പരിചയിച്ച ഉപകരണമാണു മത്സരത്തിൽ ഉപയോഗിക്കുന്നത്. നിർണായകഘട്ടത്തിൽ അതിനു തകരാർ പറ്റിയാൽ ഒരുപക്ഷേ, മത്സരഫലത്തെ പ്രതികൂലമായി ബാധിക്കാം. നിരന്തരം ഉപയോഗിക്കുന്നതിന്റെ ഫലമായോ തിടുക്കത്തിൽ കൈകാര്യം ചെയ്യുന്നതിനാലോ ആണ് ഇത്തരത്തിൽ തകരാറുകൾ സംഭവിക്കുന്നത്.
Content Highlights: Abhinav Bindra, Tokyo Olympics Manu Bhaker