ADVERTISEMENT

ടോക്കിയോ∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഭാരോദ്വഹനത്തിൽ മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകുമോ? മീരാബായ് ചാനു വെള്ളി നേടിയ വിഭാഗത്തിൽ സ്വർണം നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന നിർദ്ദേശിച്ചതോടെയാണ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണ മെഡലാകാനുള്ള സാധ്യത തെളിഞ്ഞത്. ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാകും. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനുവിന്റെ വെള്ളി സ്വർണമാകും.

ഉത്തേജക പരിശോന നടത്തുന്നതിന് ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസി നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. പരിശോധന ഉടൻ നടക്കുമെന്നാണ് വിവരം.

ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൗ ഷിഹുയിയും രണ്ടാം നമ്പർ താരം ചാനുവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു ടോക്കിയോ ഇന്റർനാഷനൽ ഫോറം എക്സിബിഷൻ സെന്ററിൽ നടന്ന മത്സരം. അവസാനം, 210 കിലോഗ്രാം ഭാരമുയർത്തിയാണ് ചൈനീസ് താരം സ്വർണ മെഡൽ ഉറപ്പിച്ചത്. മീരബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.

ചാനു ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്. എല്ലാവർക്കും 3 വീതം സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് അവസരങ്ങൾ. സ്നാച്ചിലെ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 84 കിലോഗ്രാം. ഇന്തൊനീഷ്യയുടെ ഐസ വിൻഡിക സാന്റികയും അതേ ഭാരമുയർത്തി. എന്നാൽ 88 കിലോഗ്രാം ഉയർത്തി ഷിഹുയി മുന്നിലെത്തി.

2–ാം ശ്രമത്തിൽ ചാനു 87 കിലോഗ്രാം ഉയർത്തി. 3–ാം ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷിഹുയി രണ്ടാം ശ്രമത്തിൽ 92 കിലോഗ്രാമും മൂന്നാം ശ്രമത്തിൽ 94 കിലോഗ്രാം ഭാരവും ഉയർത്തി ഒളിംപിക് റെക്കോർഡും കുറിച്ചു. 84 കിലോഗ്രാം ഉയർത്തിയ ഇന്തൊനീഷ്യൻ താരമായായിരുന്നു ഷിഹുയിക്കും ചാനുവിനും പിന്നിൽ സ്നാച്ചിൽ 3–ാം സ്ഥാനത്ത്.

ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 110 കിലോഗ്രാം. എന്നാൽ 109 കിലോഗ്രാം ഉയർത്തിയ ഷിഹുയി സ്നാച്ചിലെ ലീഡ് കൈവിട്ടില്ല. അടുത്ത ശ്രമത്തിൽ ചാനു ഉയർത്തിയത് 115 കിലോഗ്രാം – ഒളിംപിക് റെക്കോർഡ്. ഷിഹുയി 114 കിലോഗ്രാം. എന്നാൽ, മൂന്നാം ശ്രമത്തിൽ ഷിഹുയി 116 കിലോഗ്രാം ഉയർത്തി റെക്കോർഡ് തിരുത്തി. 117 കിലോഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും ചാനുവിന്റെ നിരാശ പെട്ടെന്നു മാഞ്ഞു. ആകെ 202 കിലോഗ്രാം ഭാരവുമായി വെളളി മെഡൽ. 210 കിലോഗ്രാം ഉയർത്തി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന പരിശോധനയിൽ അയോഗ്യയായാൽ ചാനുവിനെ തേടിയെത്തുന്നത് ഒളിംപിക് സ്വർണമാകും. അതു ചരിത്രവുമാകും.

English Summary: Mirabai Chanu could get Gold at Tokyo Olympics 2020; winner Hou Zhihui to be tested by anti-doping authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com