തോൽവി ഉറപ്പിച്ചതോടെ എതിരാളിയുടെ ‘ചെവിക്കു കടിക്കാൻ’ ശ്രമം– വിഡിയോ
Mail This Article
ടോക്കിയോ ∙ ഒളിംപിക്സിലെ പുരുഷ ബോക്സിങ് ഹെവിവെയ്റ്റ് വിഭാഗം മത്സരത്തിനിടെ ന്യൂസീലൻഡിന്റെ ഡേവിഡ് നൈകയുടെ ചെവിയിൽ കടിക്കാൻ എതിരാളി ശ്രമിച്ചതായി പരാതി. മൊറോക്കോയുടെ യൂനസ് ബാലായാണു കടിക്കാൻ ശ്രമിച്ചത്. 5–0നു നൈക മത്സരം ജയിച്ചു. യൂനസിനെ സസ്പെൻഡ് ചെയ്തതായി മത്സരശേഷം രാജ്യാന്തര ബോക്സിങ് അസോസിയേഷൻ അറിയിച്ചു.
മത്സരത്തിൽ പിന്നിട്ടു നിൽക്കുകയായിരുന്ന ബാലാ മൂന്നാം റൗണ്ടിനിടെയാണ് ‘അപ്രതീക്ഷിത’ നീക്കം നടത്തിയത്. എന്നാൽ ഞൊടിയിടയ്ക്കുള്ളിൽ നടന്ന സംഭവം റഫറിയുടെ ശ്രദ്ധയിൽ പെട്ടില്ല. ഇതോടെ മത്സരം തുടർന്നു. 5–0നു വിജയിച്ചതിനു ശേഷം നൈക തന്നെയാണ സംഭവം വെളിപ്പെടുത്തിയത്, ‘ നിങ്ങൾ അതു ശ്രദ്ധിച്ചിരുന്നോ, റഫറിയുടെ ശ്രദ്ധയിൽ പെട്ടാതായി തോന്നുന്നില്ല, ബാലാ മൗത്ത് ഗാർഡ് ഉപയോഗിച്ചിരുന്നതിനാലും ഞാൻ വിയർത്തിരുന്നതിനാലുമാണു രക്ഷപ്പെട്ടത്,’ മത്സരശേഷം നൈക പ്രതികരിച്ചു.
ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഒരിക്കൽ നെഞ്ചിൽ കടി കിട്ടിയിട്ടുണ്ട്, പക്ഷേ ഒന്നോർക്കണം, ഇത് ഒളിംപിക്സാണ്,’ നൈകയുടെ വാക്കുകൾ. ബോക്സിങ്ങിനിടെ എതിരാളിയുടെ ചെവി കടിച്ചുപറിക്കാൻ താരങ്ങൾ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല.
1997ൽ മാഡിസൻ സ്ക്വയർ ഗാർഡനിൽ നടന്ന ചാംപ്യൻഷിപ് പോരാട്ടത്തിൽ ഇവാൻ ഹോളിഫീൽഡിന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്ത സംഭവത്തിലൂടെ കുപ്രസിദ്ധി നേടിയ ബോക്സറാണ് യുഎസ്എയുടെ മൈക്ക് ടൈസൻ. ഇതോടെ മത്സരത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട ടൈസന്റെ ബോക്സിങ് ലൈസൻസ് 15 മാസങ്ങൾക്കു ശേഷമാണു പുനസ്ഥാപിച്ചത്.
English Summary: Olympic Boxer Attempts to Bite Opponent on the Ear