ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക് ഗോദയിലെ സുവർണ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം വെങ്കല മെഡൽ പോരാട്ടത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ബജ്‌രംഗ് പൂനിയ തീർത്തു. സ്വർണമകന്നെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ ജയിച്ച ബജ്‌രംഗ് പൂനിയ ടോക്കിയോയിൽ ഇന്ത്യയുടെ ആറാം മെഡൽ സ്വന്തം പേരിലാക്കി. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്‌രംഗ് പൂനിയ തറപറ്റിച്ചത്. 8–0 എന്ന സ്കോറിനാണ് പൂനിയയുടെ വിജയം.

ഇതോടെ, ആറാം മെഡലുമായി ഇന്ത്യ ഒളിംപിക്സ് ചരിത്രത്തിൽ തങ്ങളുടെ തന്നെ ഏറ്റവുമുയർന്ന മെഡൽ നേട്ടത്തിന് ഒപ്പമെത്തി. 2012ൽ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുൻപ് ആറു മെഡലുകൾ നേടിയത്. ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.

നേരത്തെ, സുവർണ പ്രതീക്ഷയുമായി സെമിയിലെത്തിയ ബജ്‌രംഗ് പൂനിയയെ മൂന്നു തവണ ലോക ചാംപ്യനായിട്ടുള്ള അസർബെയ്ജാൻ താരം ഹാജി അലിയേവാണ് തോൽപ്പിച്ചത്. ഇതോടെയാണ് റെപ്പഷാജ് റൗണ്ട് ജയിച്ചെത്തിയ നിയാസ്ബെക്കോവുമായുള്ള വെങ്കല മെഡ‍ൽ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്.

സെമിയിൽ 12–5 എന്ന സ്കോറിലാണ് ഹാജി അലിയേവ് വീഴ്ത്തിയത്. ബജ്‌രംഗിന്റെ സ്ഥിരം ദൗർബല്യമായ കാലുകൾ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത അലിയേവ് ആദ്യ പീരിയഡിൽ തന്നെ 4–1നു മുന്നിലെത്തി. 2–ാം പീരിയഡിൽ അസർബെയ്ജാൻ താരം 8–1നു മുന്നിലെത്തിയ ശേഷം ബജ്‌രംഗ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും സമയമുണ്ടായില്ല. നേരത്തേ കിർഗിസ്ഥാന്റെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ തോൽപിച്ചാണു ബജ്‌രംഗ് സെമിയിലെത്തിയത്.

English Summary: Bajrang Punia Vs Daulet Niyazbekov bronze medal match - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com