ADVERTISEMENT

ന്യൂഡൽഹി ∙ ടോക്കിയോ ഒളിംപിക്സ് ഹോക്കിയിൽ വെങ്കലം നേടിയ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, അത്‌ലറ്റിക്സിലെ സ്വർണജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങളെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്നയ്ക്കു ശുപാർശ ചെയ്തു. ഒളിംപിക്സിൽ വെള്ളി നേടിയ ഗുസ്തി താരം രവി ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ല‍വ്‍ലിന ബോർഗോഹെയ്ൻ, ഫുട്ബോൾ താരം സുനിൽ ഛേത്രി, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്, പാരാലിംപിക്സിലെ സ്വർണമെഡൽ ജേതാക്കളായ അവനി ലെഖാരെ, മനീഷ് നർവാൽ, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണാ നാഗർ എന്നിവർക്കും പുരസ്കാരത്തിനു ശുപാർശയുണ്ട്.

വിദഗ്ധ സമിതി സമർപ്പിച്ച ഈ ശുപാർശ പരിഗണിക്കുന്ന കേന്ദ്ര കായിക മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ വർഷം 5 പേർക്കാണു ഖേൽരത്ന പുരസ്കാരം നൽകിയത്. ഖേൽരത്നയ്ക്കു ശുപാർശ ചെയ്യപ്പെട്ട രാജ്യത്തെ ആദ്യ ഫുട്ബോൾ താരമാണു സുനിൽ ഛേത്രി. 35 താരങ്ങളെയാണു അർജുന അവാർഡിനു ശുപാർശ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം ശിഖർ ധവാൻ, പാരാലിംപിക്സ് താരം സുഹാസ് യതിരാജ് തുടങ്ങിയവർക്കു പുറമേ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ പി.ആർ. ശ്രീജേഷ്, മൻപ്രീത് സിങ് എന്നിവരൊഴികെയുള്ള ഇന്ത്യൻ ഹോക്കി ടീം അംഗങ്ങൾക്കെല്ലാം അർജുന ശുപാർശയുണ്ട്. മൻപ്രീതിനും ശ്രീജേഷിനും നേരത്തേ അർജുന ലഭിച്ചിരുന്നു.  ഇത്തവണ ടോക്കിയോ പാരാലിംപിക്സ് കൂടി പൂർത്തിയാകാനായി അവാർഡ് നിർണയം നീട്ടിവയ്ക്കുകയായിരുന്നു.

ദ്രോണാചാര്യ: 2 മലയാളികൾ പട്ടികയിൽ

ദേശീയ അത്‍ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ, മുതിർന്ന പരിശീലകൻ ടി.പി. ഔസേപ്പ് തുടങ്ങിയവർ ദ്രോണാചാര്യ അവാർഡിനു ശുപാർശ ചെയ്യപ്പെട്ടവരിലുണ്ട്. 

രാധാകൃഷ്ണൻ നായർ കഴിഞ്ഞ വർഷവും പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ തഴയപ്പെട്ടു. വർഷങ്ങളായി അവാർഡിൽ നിന്നു തഴയപ്പെടുന്നതിൽ    ടി.പി. ഔസേപ്പും പ്രതിഷേധമുയർത്തിയിരുന്നു.

English Summary: Khel Ratna recommendation for Sreejesh and Neeraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com