തമാശയ്ക്കു തുടങ്ങി; കളി കാര്യമായി!
Mail This Article
കഴിഞ്ഞ പ്രൊ വോളിയിൽ കാലിക്കറ്റ് ഹീറോസിന്റെ സൂപ്പർ താരമായിരുന്ന എം.കാർത്തിക് ഇത്തവണ പ്രൈം വോളിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിൽ. ഇന്ത്യൻ വോളിബോളിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളായ കാർത്തിക് ‘മനോരമ’യോടു സംസാരിക്കുന്നു...
കൊച്ചി ∙ കിടിലനൊരു സൂപ്പർ സർവ്. 2019 ഫെബ്രുവരിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ സൂപ്പർ സർവിലൂടെ കാലിക്കറ്റ് ഹീറോസിനു വിജയം സമ്മാനിച്ചതു ബെംഗളൂരുവിൽനിന്നുള്ള എം.കാർത്തിക്കാണ്. പ്രൊ വോളി ലീഗിലെ ആ സർവിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ആ താരം വീണ്ടും കേരളത്തിലേക്ക്. ഇത്തവണ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലേക്ക്. തറവാട്ടിൽ തിരിച്ചെത്തിയതുപോലെയാണു പ്രൈം വോളിബോൾ ലീഗിലേക്കു കൊച്ചി വഴിയുള്ള കടന്നുവരവെന്നു കാർത്തിക് പറയുന്നു.
∙ കേരളത്തിലേക്കുള്ള വരവ് ഓരോ വോളിബോൾ താരത്തിനും തറവാട്ടിലേക്കുള്ള തിരിച്ചു വരവാണ്. കൊച്ചിയിൽ 2019ൽ പ്രോ വോളി കളിച്ചതു മറക്കാനാവില്ല. ഒട്ടേറെ ആരാധകരെ കിട്ടി. സ്നേഹമുള്ള ആരാധകർ. വടക്കൻ കേരളത്തിലും ആലപ്പുഴ ഭാഗത്തുമെല്ലാം ഞാൻ കളിച്ചിട്ടുണ്ട്.
∙ ഞാൻ വൈകിത്തുടങ്ങിയ ആളാണ്. 18–ാം വയസ്സിലാണ് ആദ്യമായി വോളിബോൾ കളിക്കുന്നത്. അവിചാരിതമായാണു കളത്തിലെത്തിയത്. അച്ഛന്റെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാംപിൽ പങ്കെടുക്കാൻ. ബെംഗളൂരുവിലായിരുന്നു. കുറച്ചുനാൾ വോളിബോൾ പഠിക്കാം എന്നു കരുതിയാണു പോയത്.
അതു പിന്നെ വലിയ പ്രണയമായി. ഇപ്പോഴും തുടരുന്നു. കേരളത്തിൽ എന്റെ ആരാധകരുടെ എണ്ണം കൂടുന്നു എന്നു പറയുന്നതുപോലെതന്നെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലെ എന്റെ സാന്നിധ്യം കർണാടകയിൽ ഈ ടീമിനും ആരാധകരെ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ.
∙ ഞാൻ തപാൽ വകുപ്പിലാണു ജോലി ചെയ്യുന്നത്. വീട്ടിൽ ഫിറ്റ്നസ് ഉപകരണങ്ങളുണ്ട്. എന്റെ ഭാര്യ ഫിറ്റ്നസ് ട്രെയിനറാണ്. ഭാര്യയുടെ മേൽനോട്ടത്തിലായിരുന്നു കോവിഡ് കാലത്ത് എന്റെ ശരീരക്ഷമതാ പരിശീലനം.
Content Highlights: Prime Volleyball League, M karthik, Volleyball