പ്രണോയ്, സിന്ധു ക്വാർട്ടറിൽ
Mail This Article
ക്വാലലംപുർ ∙ തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാൻ പിടിച്ച മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ അട്ടിമറി വിജയഗാഥ തുടരുന്നു. മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിൽ വ്യാഴാഴ്ചത്തെ ഏറ്റവും വലിയ അട്ടിമറി പേരിൽ കുറിച്ച് പ്രണോയ് പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി. സിന്ധുവും ക്വാർട്ടറിലെത്തി.
ടൂർണമെന്റിലെ സീഡ് ചെയ്യപ്പെടാത്ത താരമായ പ്രണോയ് ലോക നാലാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനെയാണു തോൽപിച്ചത്. സ്കോർ: 21-15, 21-7.
തായ്‌ലൻഡിന്റെ യുവതാരം ഫിറ്റയപൊൻ ചൈവാനെയാണ് ലോക 7–ാം നമ്പർ താരം സിന്ധു ഒരു ഗെയിം നഷ്ടപ്പെടുത്തിയ ശേഷം ആക്രമിച്ചു കീഴടക്കിയത്. സ്കോർ: 19-21, 21-9, 21-14. മത്സരം 57 മിനിറ്റ് നീണ്ടു. ചൈനീസ് തായ്‌പേയ് താരം തായ് സു യിങ്ങാണ് ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി. പുരുഷ സിംഗിൾസിൽ പി. കശ്യപ് തോറ്റു പുറത്തായി. തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിഡ്സരനോടാണു തോറ്റത്. സ്കോർ: 19-21, 10-21. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യവും പുറത്തായി.
Content Highlight: H.S Prannoy, PV Sindhu, Malaysian Open badminton