എൽദോസ് പോളിന് 9–ാം സ്ഥാനം
Mail This Article
യുജീൻ (യുഎസ്) ∙ ലോക ചാംപ്യൻഷിപ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഇന്ത്യൻ താരമായ എൽദോസ് പോളിന് 9–ാം സ്ഥാനം. രണ്ടാമത്തെ ശ്രമത്തിലെ 16.79 മീറ്റർ ആണു മത്സരത്തിൽ എൽദോസിന്റെ മികച്ച ചാട്ടം. ആദ്യ 3 ശ്രമങ്ങളിൽ യഥാക്രമം 16.37, 16.79, 13.86 എന്നിങ്ങനെയായിരുന്നു ഇരുപത്തിയഞ്ചുകാരനായ എൽദോസിന്റെ പ്രകടനം.
12 പേർ മത്സരിച്ച റൗണ്ടിൽ ആദ്യ 8ൽ എത്താൻ സാധിച്ചില്ല. എറണാകുളം രാമമംഗലം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് എൽദോസ്. വീസ പ്രശ്നങ്ങൾമൂലം യുഎസിൽ വൈകി മാത്രം എത്താൻ സാധിച്ച എൽദോസിനു കരിയർ ബെസ്റ്റ് പ്രകടനം നടത്താനും സാധിച്ചില്ല. എപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ നേടിയ 16.99 മീറ്ററാണ് പഴ്സനൽ ബെസ്റ്റ്.
ഒളിംപിക് ചാംപ്യൻ പോർച്ചുഗലിന്റെ പെദ്രോ പിച്ചാർഡോയ്ക്കാണ് ഈയിനത്തിൽ സ്വർണം; 17.95 മീറ്റർ. പുരുഷന്മാരുടെ 4–400 മീറ്റർ റിലേയിൽ ഇന്ത്യ 12–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. മലയാളികളായ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കൊപ്പം നാഗനാഥൻ, രാജേഷ് രമേഷ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്. 3 മിനിറ്റ് 7.29 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽപോരാട്ടങ്ങൾ ഇതോടെ അവസാനിച്ചു.
English Summary: World Athletics Championships 2022: Eldhose Paul finishes 9th in triple jump