ആവേശത്തിന്റെ കുതിച്ചുചാട്ടം; എൽദോസ് പോളിന്റെ സ്വർണ വിജയം ഉത്സവമാക്കി വീട്ടുകാരും നാട്ടുകാരും
Mail This Article
കോലഞ്ചേരി (കൊച്ചി)∙ ബർമിങ്ങാമിൽനിന്നുള്ള ടിവി ദൃശ്യങ്ങൾ കാണുമ്പോൾ പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തിലെ വീട്ടിൽ വികാരങ്ങൾ മാറിമറിഞ്ഞു. എൽദോസിന്റെ സുവർണനേട്ടം അന്തരീക്ഷം ആഹ്ലാദഭരിതമാക്കി. ടിവിക്കു മുന്നിൽ പ്രാർഥനയോടെ ഇരുന്ന അമ്മൂമ്മ മറിയാമ്മ വർഗീസിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു.
നാലര വയസ്സിൽ അമ്മ മറിയക്കുട്ടിയെ നഷ്ടപ്പെട്ട എൽദോസിനെ മകനെപ്പോലെ വളർത്തിയെടുത്ത മറിയാമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനാണു വീടു സാക്ഷ്യം വഹിച്ചത്. എൽദോസിന്റെ പിതാവ് പൗലോസിന്റെ അമ്മയാണു മറിയാമ്മ. ടിവിയിലെ സ്പോർട്സ് ചാനൽ ഓൺ ആക്കിയപ്പോൾ തന്നെ അമ്മൂമ്മ കൊച്ചുമകന്റെ മുഖം തിരഞ്ഞു തുടങ്ങി. മിന്നായം പോലെ ട്രിപ്പിൽ ജംപ് മത്സര വേദി തെളിഞ്ഞപ്പോൾ സ്പൈക്ക് അണിയുകയായിരുന്നു എൽദോസ്.
മൂന്നാമത്തെ അവസരത്തിൽ എൽദോസ് 17.03 മീറ്റർ ചാടി മുന്നിലെത്തിയതോടെ മുറിയിൽ കരഘോഷം. ഉറച്ച മെഡലിനു സ്വർണശോഭയെന്ന് ഉറപ്പായതോടെ ആഹ്ലാദം അണപൊട്ടി. പിന്നാലെ മധുരവിതരണം. റോഡിൽ പടക്കത്തിനു തീ കൊളുത്തി. ലഡു വിതരണത്തിന് അമ്മൂമ്മയുമെത്തിയതോടെ നാട്ടുകാർക്ക് ആവേശം കൂടി.
English Summary: Eldhose Paul's family celebrates his gold medal win at CWG