ADVERTISEMENT

 

കോട്ടയം ∙ കോമൺവെൽത്ത് ഗെയിംസിലെ ചരിത്ര മെഡൽ നേട്ടത്തിലൂടെ നാടിന്റെ യശസ്സുയർത്തിയ മലയാളി താരങ്ങളെ കേരള സർക്കാർ മറന്നോ? ബർമിങ്ങാം ഗെയിംസിൽ ഒരു സ്വർണമടക്കം 7 മെഡലുകളാണ് മലയാളി കായിക താരങ്ങളുടെ നേട്ടം. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ മലയാളികളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. എന്നാൽ, ഗെയിംസ് സമാപിച്ചിട്ടും ഇവർക്കുള്ള പാരിതോഷികം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഹരിയാനയും പഞ്ചാബും അവരുടെ താരങ്ങൾക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ചപ്പോഴാണ് കേരളം മൗനം തുടരുന്നത്. സ്വർ‌ണം നേടിയവർക്ക് ഒന്നരക്കോടി രൂപ നൽകുമെന്നാണു ഹരിയാനയുടെ പ്രഖ്യാപനം.

പുരുഷ ട്രിപ്പിൾ‌ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ, പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ എന്നിവരാണ് ബർമിങ്ങാം ഗെയിംസ് അത്‍ലറ്റിക്സിലെ മലയാളി മെഡൽ നേട്ടക്കാർ. ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ.ശ്രീജേഷ്, സ്ക്വാഷ് മിക്സ്ഡ് ഡബിൾസിൽ‌ വെങ്കലം നേടിയ ദീപിക പള്ളിക്കൽ എന്നിവരാണ് മറ്റിനങ്ങളിലെ മെഡൽ നേട്ടക്കാർ.  

ഗെയിംസിൽ മലയാളി താരങ്ങളുടെ മെഡൽ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്ന ഘടകങ്ങളേറെയുണ്ട്. കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയും എന്ന നേട്ടത്തോടെയാണ് എൽദോസ് പോൾ ബർമിങ്ങാമിൽ നിന്നു മടങ്ങുന്നത്. ഒരു ഗെയിംസിൽ 2 മെഡൽ‌ സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ട്രീസ ജോളി. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച നേട്ടമാണ് ശ്രീശങ്കറിന്റെ വെള്ളി. പക്ഷേ ഇവരുടെ വിജയത്തിന്റെ ‘വലുപ്പം’ സംസ്ഥാനത്തെ കായികഭരണക്കാർ തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു! 

കേരളം അറിയാൻ... 

കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് മറ്റു സംസ്ഥാനങ്ങൾ നൽ‌കുന്ന തുക ഇങ്ങനെ (സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ)

ഹരിയാന: 1.5 കോടി, 75 ലക്ഷം, 50 ലക്ഷം

ഉത്തർപ്രദേശ്: ഒരു കോടി, 75 ലക്ഷം, 50 ലക്ഷം

പഞ്ചാബ്: 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം

English Summary: Haryana government to give 1.5 crore to CWG gold winners 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com