ADVERTISEMENT

ബർമിങ്ങാമിലെ നാഷനൽ എക്സിബിഷൻ സെന്ററിലെ ഒന്നാം നമ്പർ ഹാളിനെ പ്രകമ്പനം കൊള്ളിച്ച ആ കരഘോഷം മറക്കാനാകുമോ? അവിടത്തെ വെയ്റ്റ് ലിഫ്റ്റിങ് വേദിയിൽ 109 കിലോഗ്രാം ഭാരം അനായാസം ഉയർത്തി മീരാബായ് ചാനു, ബാർബെൽ നിലത്തേക്കിട്ട നിമിഷം. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണ മെഡൽ പിറന്ന മുഹൂർത്തം.

ഇത്തവണ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ മികച്ച പ്രകടനങ്ങളിലൊന്നു പൂ‍ർത്തിയാക്കിയാണ് നമ്മുടെ അത്‌‍ലീറ്റുകൾ മടങ്ങിയത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ! ഈ മഹാനേട്ടം ആഘോഷിക്കാൻ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യം 75–ാം സ്വാതന്ത്ര്യവാർഷികം ആചരിക്കുന്ന വേളയെക്കാൾ മികച്ച അവസരമില്ല.

പ്രതിസന്ധികൾക്കു മുഖാമുഖം നിൽക്കവേ, നമ്മുടെ അത്‍ലീറ്റുകൾ കാട്ടിയ കഠിന പ്രയത്നത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയം കൂടിയാണിത്. ഇത്തരം പ്രതിസന്ധികൾ കൂടുതൽ നേരിടുന്നത് വനിതാ താരങ്ങളാണ്. ട്രാക്കിലും ഫീൽഡിലും മൈതാനത്തുമൊക്കെ എതിരാളികളോടു പൊരുതുന്നതിനൊപ്പം വീടുകളിൽനിന്നും സമൂഹത്തിൽനിന്നുമൊക്കെ ഉയർന്ന തടസ്സങ്ങളും അവർക്കു മറികടക്കേണ്ടി വന്നു.

വനിതാ താരങ്ങളുടെ ഈ നേട്ടം ഒറ്റപ്പെട്ട സംഭവമായി കാണരുത്. പോയകാലത്തെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തു നൽകിയതും അവരുടെ വരുംകാലത്തെ ശാക്തീകരിക്കുന്നതും ഈ മഹത്വമാണ്. ജാതി, മത, ലിംഗ വിവേചനങ്ങളൊന്നുമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാനും വ്യക്തിപരമായും മത്സരരംഗത്തും പരമാവധി മികവിലേക്കു നയിക്കാനും കായികലോകത്തിനു കരുത്തുണ്ട്.

അതേസമയം, വലിയ ഗെയിംസുകളിൽ ചില ഇനങ്ങളിലെ വനിതാ പങ്കാളിത്തം ഉറപ്പാക്കിയത് അടുത്ത കാലത്താണെന്നതും ഓർമിക്കണം. മേരി കോമിനെയും നിഖാത് സരീനെയും പോലുള്ള ചാംപ്യൻമാരെ സംഭാവന ചെയ്ത വനിതാ ബോക്സിങ് ഒളിംപിക്സിൽ അരങ്ങേറിയത് 2012ൽ ലണ്ടനിലാണ്. ഇന്ത്യ വെള്ളി മെഡൽ നേടിയ വനിതാ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയത് ഇക്കുറിയാണ്.

എല്ലാവർക്കും, പ്രത്യേകിച്ച് വനിതകൾക്ക്, വളരാനുള്ള വഴിയൊരുക്കാൻ കായികലോകത്തിനു കഴിഞ്ഞിട്ടുണ്ട്. ആത്മാഭിമാനം നേടാനും പുരുഷമേധാവിത്വത്തിന്റെ എതിർപ്പുകളും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും മറികടക്കാനുള്ള ധൈര്യം ആർജിക്കാനും വനിതകളെ കായികരംഗം സഹായിച്ചു. ആധുനിക കാലത്ത്, സാമൂഹിക പുരോഗതിക്കൊപ്പം കായികലോകത്തും ഉയർച്ചകളുണ്ടായി. ചാംപ്യൻ താരങ്ങൾ മെഡൽ ജേതാക്കൾ മാത്രമല്ല, അവരവരുടെ മത്സര ഇനങ്ങളുടെ നേതാക്കളും വക്താക്കളും കുരുന്നു പ്രതിഭകളുടെ പ്രചോദനവും കൂടിയാണ്. നേതൃഗുണത്തിന്റെ വൈശിഷ്ട്യവും കായികമത്സരങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ വനിതാ താരങ്ങളിൽ വലിയൊരു പങ്കും ഗ്രാമീണ, പിന്നാക്ക മേഖലകളിൽനിന്നുള്ളവരാണ്. കഠിന പ്രയത്നത്തിലൂടെയാണ് അവർ അന്നന്നത്തേക്കുള്ള അന്നവും ഇത്തിരി ആദരവും സമ്പാദിക്കുന്നത്. വ്യത്യസ്ത കായിക ഇനങ്ങളിൽ മികവു കാട്ടുന്ന പെൺകുട്ടികൾക്ക് ചെറുപ്പം മുതൽ പിന്തുണയും സഹായവും ഒരുക്കുകയെന്നത് നമ്മുടെ

കൂട്ടത്തരവാദിത്തമാണ്. തുല്യ അവസരങ്ങളും കൃത്യമായ അംഗീകാരങ്ങളും ലഭിച്ചാൽ വനിതകൾക്കു സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകും.

ഇക്കാലത്ത് വനിതാ താരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ചിലർക്ക് ദാരിദ്ര്യമാണെങ്കിൽ മറ്റു പലർക്കും സമൂഹം ഉയർത്തുന്ന പ്രതിബന്ധങ്ങളും പുരുഷമേധാവിത്വവും ലിംഗവിവേചനവുമൊക്കെയാണു പ്രശ്നം. ചിലർക്ക് അടിസ്ഥാനസൗകര്യങ്ങളില്ല. സിന്ധുവും ചാനുവും നിഖാത്തുമൊക്കെ വിജയപീഠത്തിലേറുമ്പോൾ ദശലക്ഷക്കണക്കിനു പെൺകുട്ടികളാണു പ്രചോദിതരാകുന്നത്. അതിനാൽ, സമൂഹമെന്ന നിലയിലും രാഷ്ട്രമെന്ന നിലയിലും നല്ലൊരു നാളെ കെട്ടിപ്പടുക്കാനായി വനിതകളെ കായികരംഗം വഴി ശാക്തീകരിക്കുകയാണു വേണ്ടത്.

കാരണം, ഓരോ തവണയും അവർ പന്തു തട്ടുമ്പോൾ തെറിച്ചുപോകുന്നത് പന്തു മാത്രമല്ല, ഇക്കാലമത്രയും അവരെ ബന്ധിച്ചു നിർത്തിയ ചങ്ങലകൾ കൂടിയാണ്. ഭാരോദ്വഹനവേദിയിൽ ഓരോ ശ്രമത്തിലും അവർ ഉയർത്തുന്നത് ബാർബെല്ലിൽ ചേർത്തുവയ്ക്കുന്ന പ്ലേറ്റുകൾ മാത്രമല്ല, ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ കൂടിയാണ്.

Content Highlight: Sachin Tendulkar, Indian Athletics, Female Athletes
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com