ജപ്പാൻ ഓപ്പൺ: ശ്രീകാന്തിന് ജയം
Mail This Article
ഒസാക ∙ സൂപ്പർതാരങ്ങളായ സൈന നെഹ്‌വാളും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ പുറത്തായി നിരാശപ്പെടുത്തിയപ്പോൾ കിഡംബി ശ്രീകാന്തിലൂടെ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ആശ്വാസ ജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ലോക നാലാം നമ്പർ താരം മലേഷ്യയുടെ ലീ സി ജിയയെ തോൽപിച്ചാണ് ശ്രീകാന്ത് പ്രീക്വാർട്ടറിലെത്തിയത് (22-20, 23-21). കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ ലക്ഷ്യ സെൻ ജപ്പാന്റെ നിഷിമോട്ടോയോടു പരാജയപ്പെട്ടപ്പോൾ (21-18, 14-21, 13-21) സൈന നെഹ്‌വാൾ ടോപ് സീഡ് ജപ്പാന്റെ അകാന യമഗുച്ചിക്കു മുന്നിൽ കീഴടങ്ങി (9-21, 17-21).
പുരുഷ ഡബിൾസിൽ ധ്രുവ് കപില– മലയാളി താരം എം.ആർ.അർജുൻ സഖ്യം കൊറിയൻ സഖ്യത്തോടു പരാജയപ്പെട്ടു (21-19,21-23,15-21). വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം ഏഴാം സീഡായ തായ്‌ലൻഡ് സഖ്യത്തോടാണു തോറ്റത് (17-21, 18-21). മിക്സ്ഡ് ഡബിൾസിൽ ജൂഹി ദേവാംഗനും ഗൗരവ് പ്രസാദും ടോപ് സീഡായ ചൈനീസ് സഖ്യത്തോടു പൊരുതാതെ കീഴടങ്ങി. (11-21, 10-21).
English Summary: Japan Open 2022: Kidambi Srikanth registers impressive win over Lee Zii Jia