ADVERTISEMENT

തിരൂർ∙ കടൽത്തീരത്തെ മണൽത്തട്ട് പിറ്റ് ആക്കി, മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ക്രോസ് ബാറും പോളും ഉപയോഗിച്ച് താനൂർ കോർമൻ കടപ്പുറത്ത് സുഹൈൽ പോൾവോൾട്ട് പരിശീലിച്ചത് ലോകം കീഴടക്കാനല്ല, ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു. ആ ചാട്ടം ലോകം ഏറ്റെടുത്തതോടെ സുഹൈലിനു മുൻപിൽ ‘ക്രോസ് ബാറു’കളില്ലാത്ത പുതിയ ആകാശം തുറക്കുകയാണ്.

താനൂർ കോർമൻ കടപ്പുറത്തെ തെക്കരകത്ത് ബഷീറിന്റെ മകൻ മുഹമ്മദ് സുഹൈൽ (20) ആണ് ലോകത്തിന്റെ മനസ്സിലേക്ക് ഒരു മുള കൊണ്ട് ചാടിക്കയറിയത്. കടലോരത്ത് മുള കുത്തി പോൾവോൾട്ട് പരിശീലിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചപ്പോൾ കണ്ടു കയ്യടിച്ചവർ പക്ഷേ, സുഹൈലിന്റെ ജീവിതം അറിഞ്ഞിരുന്നില്ല. പത്താം ക്ലാസിൽ പഠനം നിർത്തി കടലിൽ മീൻപിടിത്തത്തിനു പോയിത്തുടങ്ങിയ സുഹൈൽ സ്കൂളിൽ പഠിക്കുമ്പോൾ പോൾവോൾട്ട് ഇനത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്.

ഈ കായിക ഇനത്തോടുള്ള ഇഷ്ടംകൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സുഹൃത്തുക്കളായ സജ്നാദിനും സർഹീഖിനുമൊപ്പം ഒഴിവു വേളകളിൽ കടൽത്തീരത്തു പരിശീലനം തുടരുന്നത്. 3.4 മീറ്റർ ഉയരത്തിൽ സ്വന്തമായി മുള കെട്ടിയായിരുന്നു ചാട്ടം. ഇതിനിടെ സജ്നാദാണ് സുഹൈലിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതു ശ്രദ്ധയിൽപെട്ടതോടെ, 3 പേർക്കും കാലിക്കറ്റ് സർവകലാശാലയിലെ മികച്ച സൗകര്യത്തിൽ പോൾവോൾട്ട് പരിശീലനം നൽകാമെന്ന് സർവകലാശാലാ കായികവിഭാഗം അറിയിച്ചിട്ടുണ്ട്.

മന്ത്രി വി.അബ്ദുറഹിമാനും യുവാക്കളെ കാണാനെത്തി. വേണ്ട സഹായങ്ങൾ ചെയ്യാമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതോടൊപ്പം പത്താം ക്ലാസിൽ നിർത്തിയ പഠനവും തുടരാനാണ് സുഹൈലിന്റെ തീരുമാനം. പരിശീലനത്തിനായി ഓരോ ജോടി സ്പൈക്ക് ഷൂസ് വേണം എന്നതൊഴിച്ച് വലിയ മോഹങ്ങളൊന്നും ഈ ചെറുപ്പക്കാരന് പങ്കുവയ്ക്കാനില്ല.

English Summary: Calicut University to help Suhail for pole vault practice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com