ADVERTISEMENT

അഹമ്മദാബാദിലെ ഗാന്ധിഗ്രാം റെയിൽവേ സ്റ്റേഷനിൽ നിന്ന് അരമണിക്കൂർ വണ്ടിയോടിച്ചാൽ ഗാന്ധിനഗർ ഐഐടി സ്പോർട്സ് കോംപ്ലക്സ‌ിലെത്താം. പക്ഷേ, അനിൽ മാത്യുവിന് അവിടെയെത്താൻ ഏതാണ്ട് 22 വർഷത്തെ ഓർമകളുടെ അകലം മറികടക്കണമായിരുന്നു. കേരളത്തിനു വേണ്ടി 2 ദേശീയ ഗെയിംസുകളിൽ സ്വർണം നേടിയ ഈ ദേശീയ ചാംപ്യൻ ഇപ്പോൾ ഇവിടെയാണെന്ന് അറിയാവുന്ന കായികപ്രേമികൾ ചുരുക്കം. കേരളത്തിന്റെ താരങ്ങളെ കാണാൻ അനിൽ മാത്യു ഗാന്ധിനഗറിലെത്തി, ആ കാഴ്ച കണ്ടു നിശ്ശബ്ദനായി സസന്തോഷം മടങ്ങി.

കായികകേരളം എന്നും നന്ദിയോടെ ഓർക്കേണ്ട പേരാണ് ഇടുക്കി ഇരട്ടയാർ മൈലാടിയിൽ അനിൽ മാത്യുവിന്റേത് (47). 1997ലും 1999ലും ദേശീയ ഗെയിംസുകളിൽ കേരളത്തിനു വേണ്ടി 800 മീറ്ററിൽ സ്വർണം നേടിയ താരം. ദേശീയ ജൂനിയർ റെക്കോർഡ് ദീർഘകാലം കൈവശം വച്ച താരം. ആദ്യ ഫെഡറേഷൻ കപ്പിൽ സ്വർണം നേടിയ താരം. സാഫ്, സാർക് അത്‍ലറ്റിക് മ‍ീറ്റുകളിൽ മെഡൽ നേടിയയാൾ. കേരളം എന്നും ഓർമിക്കേണ്ട വിധത്തിലുള്ള നേട്ടങ്ങളുടെ നീണ്ട പട്ടിക സ്വന്തം പേരിലുണ്ടെങ്കിലും അനിൽ മാത്യുവിനു കേരളം തിരിച്ചുനൽകിയതു നല്ല ഓർമകളല്ല. പൊലീസിലൊരു ജോലിക്കായി അനിൽ ഏറെ കൊതിക്കുകയും അപേക്ഷ നൽകി കാത്തിരിക്കുകയും ചെയ്തെങ്കിലും വിളി വന്നില്ല. ഒടുവിൽ, പശ്ചിമ റെയിൽവേ ഇരുകയ്യും നീട്ടി അനിലിനെ സ്വാഗതം ചെയ്തപ്പോൾ 27 കൊല്ലം മുൻപു ഗുജറാത്തിലേക്കു ജീവിതം പറിച്ചുനട്ടു. പക്ഷേ, മാതൃനാടിനു വേണ്ടിയല്ലാതെ അനിൽ മാത്യു ഗ്രൗണ്ടിലിറങ്ങിയില്ല.. രണ്ടു ദേശീയ ഗെയിംസുകളിലും സ്വർണം നേടിയത് കേരളത്തിനു വേണ്ടിയാണ്.

അനിൽ തോൽപിച്ച താരങ്ങളുടെ പട്ടികയെടുത്താൽ ഇതിഹാസതാരം അവതാർ സിങ് വരെയുണ്ട്. ഏഷ്യൻ ഗെയിംസിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ 2000ൽ കാൽമുട്ടിനേറ്റ പരുക്കാണ് അനിലിന്റെ കരിയർ അവസാനിപ്പിച്ചത്. 

 

English Summary: Anil Mathew former national games winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com