പുരസ്കാര പ്രഭയിൽ ശ്രീജേഷ്, സവിത
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരപ്രഖ്യാപനത്തിൽ ഇക്കൊല്ലവും ഇന്ത്യ തിളങ്ങുന്നു. മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ പി.ആർ. ശ്രീജേഷും വനിതാ വിഭാഗത്തിൽ സവിത പൂനിയയും സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ റൈസിങ് സ്റ്റാർ ഓഫ് ദി ഇയർ പുരസ്കാരവും ഇന്ത്യയ്ക്കാണ് – ലക്നൗവിൽനിന്നുള്ള പത്തൊമ്പതുകാരി മുംതാസ് ഖാനാണ് ഈ നേട്ടത്തിന് അർഹയായത്. ശ്രീജേഷും സവിതയും തുടർച്ചയായ 2–ാം വർഷമാണ് ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്നത്. ഹോക്കി വിഗദ്ധർ, ദേശീയ അസോസിയേഷനുകൾ, കളിക്കാർ, മാധ്യമങ്ങൾ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിലൂടെയാണു ജേതാവിനെ തിരഞ്ഞെടുക്കുക.
ഇന്ത്യൻ ജഴ്സിയിൽ 16 വർഷം പൂർത്തിയാക്കിയ മുപ്പത്തിനാലുകാരൻ ശ്രീജേഷ് ഇത്തവണത്തെ എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗിൽ 16 മത്സരങ്ങളും കളിച്ചു. ഇന്ത്യ 3–ാം സ്ഥാനം നേടിയ ലീഗിലെ മികച്ച പ്രകടനത്തിനു പുറമേ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിനൊപ്പവും തിളങ്ങി. തുടർച്ചയായ 2–ാം തവണ ഗോൾകീപ്പർ പുരസ്കാരം നേടുന്ന മൂന്നാമത്തെ താരമാണു ശ്രീജേഷ്; ആദ്യ ഇന്ത്യക്കാരനും.
തുടർച്ചയായ 2–ാം തവണ ഗോൾകീപ്പർ പുരസ്കാരം നേടുന്ന ആദ്യ വനിതാ താരമാണു ഹരിയാനക്കാരി സവിത പൂനിയ. എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗിലെ തകർപ്പൻ പ്രകടനമാണ് മുപ്പത്തിരണ്ടുകാരി സവിതയ്ക്കു നേട്ടമായത്.
English Summary: Hockey: India’s Savita Punia, PR Sreejesh win FIH Goalkeeper of the Year awards